ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന തൊണ്ണൂറാം മത്സരത്തിൽ കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒഡിഷ എഫ്‌സിയെ നേരിടും. റാങ്കിങ് പട്ടികയിലെ അവസാന സ്ഥാനത്തുള്ള ടീമുകളാണ് ഒഡിഷയും ബ്ലാസ്റ്റേഴ്സും. ഒഡിഷ എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായതിനു ശേഷം മൂന്നു തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ അവസാന മത്സരത്തിൽ ഒഡിഷ വിജയം സ്വന്തമാക്കിയപ്പോൾ ബാക്കി രണ്ടു മത്സരങ്ങളും സമനിലയിൽ കലാശിച്ചു.
ഈ സീസണിൽ പതിനഞ്ചു മത്സരങ്ങളിൽ നിന്നായി എട്ടു പോയിന്റുകൾ നേടി ഒഡിഷ എഫ്‌സി പതിനൊന്നാം സ്ഥാനത്തും പതിനാറു മത്സരങ്ങളിൽ നിന്നായി പതിനഞ്ചു പോയിന്റുകൾ നേടി കേരളാബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്തുമാണ്. ഇരു ടീമുകളും അവസാന രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങിയിരുന്നു. പരിക്കിൽ നിന്ന് മുക്തനാകാത്തതിനാൽ ഫാക്കുണ്ടോ പെരേര ഇന്നിറങ്ങാൻ സാധ്യതയില്ല. എന്നാൽ സസ്പെൻഷനുകളോ, മറ്റു പരിക്കുകളോ ഇന്നത്തെ മത്സരത്തിൽ ടീമിനെ അലട്ടുന്നില്ല.
കഴിഞ്ഞ ആറ് മത്സരങ്ങളിൽ ഒഡീഷ എഫ്‌സിക്ക് വിജയിക്കാനായിട്ടില്ല. ഇതിനെത്തുടർന്ന് ടീമിന്റെ പ്രധാന പരിശീലകൻ സ്റ്റുവർട്ട് ബാക്സ്റ്ററിനെ പുറത്താക്കിയിരുന്നു. ഈ സീസണിൽ ഒരേയൊരു വിജയം മാത്രമാണ് ഒഡിഷ സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ ഈ സീസണിലെ അവരുടെ ഏക വിജയം കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ്. ഇത് ടീമിന് ആത്മവിശ്വാസം നൽകും. അവസാന മത്സരത്തിൽ സീസണിലെ നാലാമത്തെ മഞ്ഞ കാർഡുകൾ ലഭിച്ചതിനാൽ ഒഡിഷ എഫ്‌സി താരങ്ങളായ ഗൗരവ് ബോറയ്‌ക്കും മാനുവൽ ഒൻവുവിനും ഇന്നത്തെ മത്സരത്തിൽ ഇറങ്ങാൻ കഴിയില്ല. പക്ഷെ അവസാന മത്സരം നഷ്‌ടമായ ക്യാപ്റ്റൻ സ്റ്റീവൻ ടെയ്‌ലറുടെ തിരിച്ചുവരവ് ഒഡീഷയെ ശക്തിപ്പെടുത്തും.















