ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം കളി അവസാനിച്ചപ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസെന്ന നിലയിലാണ്. ഇതോടെ ഇന്ത്യയുടെ ആകെ ലീഡ് 249 റൺസായി. 25 റൺസുമായി രോഹിത് ശർമ്മയും 7 റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ.
195 റൺസ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചത്. ഓപ്പണർമാരായ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 42 റൺസ് നേടിയിരുന്നു. 12-ാം ഓവറിൽ ജാക്ക് ലീച്ചിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് ഗിൽ(14) പുറത്തായത്.
നേരത്തെ, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 134 റൺസിന് അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയ അശ്വിനാണ് ഇന്ത്യയ്‌ക്ക് മേൽക്കൈ നൽകിയത്. അക്‌സർ പട്ടേലും ഇഷാന്ത് ശർമ്മയും രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്‌ത്തിയിരുന്നു. നാല് ഇംഗ്ലണ്ട് താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. 42 റൺസെടുത്ത ബെൻ ഫോക്‌സായിരുന്നു ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറർ.















