ഇസ്ലാമാബാദ്: സ്കൂൾ വാനിന്റെ മുൻ സീറ്റുകളിൽ വിദ്യാർത്ഥിനികളും,സ്ത്രീകളും ഇരിക്കരുതെന്നാണ് പാകിസ്താനിലെ പഖ്തുൻഖ്വ പോലീസിന്റെ നിർണ്ണായക ഉത്തരവ്.പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജന്മനാടായ ഖൈബർ പഖ്തുൻഖ്വയിൽ പോലീസാണ് ഉത്തരവിറക്കിയത്. പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥിസംഘടനകളും ഉത്തരവിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. തുഗ്ലക്ക് ഉത്തരവാണ് പോലീസ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
സ്കൂൾ ബസുകളിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇത്തരം സംഭവങ്ങൾ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.അതിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.
മുൻ സീറ്റിൽ പെൺകുട്ടികൾക്ക് ഇരിപ്പിടം വേണ്ടെന്നാണ് മസേര ട്രാഫിക് പോലീസിന്റെ തീരുമാനം. ജില്ലയിലുടനീളമുള്ള സ്കൂളുകളിലെയും കോളേജുകളിലെയും കുട്ടികൾക്ക് പിക്ക് ആൻഡ് ഡ്രോപ്പ് സേവനം നൽകാനും പോലീസ് സംവിധാനങ്ങൾ ആലോചിക്കുന്നുണ്ട്.
സ്കൂൾ വാനിലെ ഡ്രൈവർമാരിൽ നിന്നും പെൺകുട്ടികൾക്ക് ലൈംഗികപീഡനം ഏൽക്കേണ്ടി വരുന്നതായി നിരവധി പരാതികളാണ് ലഭിക്കുന്നത്. രക്ഷിതാക്കൾ പരാതി നൽകുന്നതായി പാക് മാദ്ധ്യമങ്ങളും റിപ്പോർട്ടു ചെയ്യുന്നു. ഉത്തരവ് നടപ്പിലാക്കുന്നതിലൂടെ കുട്ടികൾക്കെതിരായ കുറ്റകൃത്യം കുറയുമെന്നാണ് പോലീസ് ഭാഷ്യം.
ഖൈബർ പഖ്തുൻഖ്വയിലെ പല ജില്ലകളിലും സ്കൂൾ വാനുകൾ ഓടിക്കുന്ന ഡ്രൈവർമാരെ പോലീസ് കർശനമായി നിരീക്ഷിക്കുന്നുണ്ട്.കുറ്റകൃത്യം ചെയ്താൽ ഉടൻ അറസ്റ്റു ചെയ്യുമെന്നും പോലീസ് അറിയിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്ന ഡ്രൈവർമാർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കുന്നുണ്ട്.
Comments