പനാജി: ഐഎസ്എൽ ഏഴാം സീസണിലെ 18-ാം മത്സരത്തിൽ ഹൈദരാബാദിനോട് അടിയറവ് പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം. ഹൈദരാബാദിനായി സൻഡാസ ഇരട്ട ഗോളുകൾ നേടി. സന്റാന, ജാവോ വിക്ടർ എന്നിവർ ഗോൾപട്ടിക പൂർത്തിയാക്കി. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് നാലു ഗോളുകളും വഴങ്ങിയത്.
കളി തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആക്രമിച്ചു കളിച്ചിരുന്നു. അഞ്ചാം മിനിറ്റിൽ ലഭിച്ച ആദ്യ കോർണറും 19-ാം മിനിറ്റിൽ ബോക്സിന് മുന്നിലെ ഫ്രീകിക്കും ബ്ലാസ്റ്റേഴ്‌സിന് ഗോളാക്കി മാറ്റാനായില്ല. 29-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോളിനടുത്തെത്തി. ഇടതുപാർശ്വത്തിൽ നിന്ന് ബോക്സിലേക്ക് രോഹിത്കുമാർ സുന്ദരമായി പന്തെത്തിച്ചു. മറെ നെഞ്ച് കൊണ്ട് പന്ത് ഹൂപ്പറിന് കൈമാറി. ബോക്സിന്റെ അതിർത്തിവരയ്‌ക്ക് മുന്നിൽ ഹൂപ്പറിന്റെ നിലംപറ്റെയുള്ള വലങ്കാൽ ഷോട്ട് ശക്തിയേറിയതായിരുന്നു. പക്ഷേ, പന്ത് നേരെ കട്ടിമണിയുടെ കൈകളിലെത്തിയതോടെ ഹൈദരാബാദ് കോർണർ വഴങ്ങി.
36-ാം മിനിറ്റിലെ പ്രത്യാക്രമണത്തിൽ ബ്ലാസ്റ്റേഴ്സിന് മറ്റൊരു മികച്ച അവസരം കൂടി വന്നു. വലതുപാർശ്വത്തിൽ നിന്ന് ബോക്സിലേക്ക് സന്ദീപ് സിംഗിന്റെ നിലംതൊട്ടുള്ള ക്രോസ്. പന്ത് കണക്ട് ചെയ്യാൻ മറെ ഒരു വിഫല ശ്രമം നടത്തി. തൊട്ടുപിന്നിൽ ഹൂപ്പറുണ്ടായിരുന്നു. ഒനൻഡ്യയുടെ സമയോചിതമായ ഇടപെടൽ ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ഗോൾ അവസരം കൂടി ഇല്ലാതാക്കി. 38-ാം മിനിറ്റിൽ ബോക്സിനകത്തേക്ക് ഹൂപ്പർ ഒറ്റയാനായി കുതിച്ചു. പ്രതിരോധ താരങ്ങളെ വകഞ്ഞുമാറ്റിയുള്ള മുന്നേറ്റം ത്രോബോളിൽ അവസാനിച്ചു. ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ സജീവമാക്കി. 40-ാം മിനിറ്റിൽ പ്രശാന്ത് ലക്ഷ്യം നേടുമെന്ന് തോന്നിച്ചു. വലത് പാർശ്വത്തിൽ പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ആകാശ് മിശ്രയ്‌ക്ക് പിഴവ് പറ്റി. ഓടിയെത്തിയ പ്രശാന്ത് പന്ത് സ്വന്തമാക്കി. ഗോൾകീപ്പർ പൊസിഷൻ മാറി നിന്നിട്ടും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ പ്രശാന്തിനായില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് ആദ്യമാറ്റം വരുത്തി. രോഹിത് കുമാറിന് പകരം ഗീവ്സൺ സിംഗ് ഇറങ്ങി. സമനിലകുരുക്കഴിക്കാൻ ഇരുടീമുകളും ശ്രമം തുടർന്നു. തുടർച്ചയായ നീക്കങ്ങൾക്കൊടുവിൽ 58-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങി. പ്രതിരോധ താരങ്ങളുടെ പിഴവിൽ നിന്നായിരുന്നു ഹൈദരാബാദിന്റെ ലീഡ്. ഒനൻഡ്യയുടെ ലോങ്ബോൾ ക്ലിയർ ചെയ്യാനുള്ള കോനെയുടെ ശ്രമം വിജയിച്ചില്ല. പന്തുമായി ചിയാനീസ് ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് മുന്നേറി. വലയിലേക്ക് പന്തടിക്കാനുള്ള ശ്രമത്തിനിടെ താരം താഴെ വീണു, പന്ത് സൻഡാസയിലേക്ക് ഉരുണ്ടു, സ്പാനിഷ് താരം അനായാസം പന്ത് വലയിലേക്ക് തിരിച്ചു വിട്ടു. 62-ാം മിനിറ്റിൽ ഹൈദരാബാദ് ലീഡുയർത്തി. ബോക്സിന് തൊട്ട് പുറത്ത് ആൽബിനോയിലേക്ക് പന്ത് കൈമാറാനുള്ള കോനെയുടെ നീക്കം പെനാൽറ്റിയിൽ കലാശിച്ചു. ഗോൾകീപ്പർ ചിയാനീസിനെ വീഴ്‌ത്തിയതിന് ഹൈദരാബാദിന് അനുകൂലമായ പെനാൽറ്റി. കിക്കെടുത്ത സൻഡാസയ്‌ക്ക് പിഴച്ചില്ല. 86-ാം മിനിറ്റിലെ സന്റാനയുടെ ബുള്ളറ്റ് ഹെഡറും, ഇഞ്ചുറി ടൈമിൽ ജാവോ വിക്ടറുടെ ഗോളും കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയം ഉറപ്പാക്കി.
16 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്ത് തുടരുകയാണ്. 27 പോയിന്റോടെ ഹൈദരാബാദ് അഞ്ചിൽ നിന്ന് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ എട്ടാം തോൽവിയാണിത്. മൂന്നു മത്സരങ്ങൾ ജയിച്ച ബ്ലാസ്റ്റേഴ്സ് ഏഴു മത്സരങ്ങൾ സമനിലയിലാക്കി. 21ന് ചെന്നൈയിൻ എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.















