ലാഹോർ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഫലം പ്രവചിച്ച് മുൻ പാകിസ്താൻ താരം ശുഐബ് അക്തർ. ആദ്യ മത്സരത്തിൽ വൻ പരാജയം ഏറ്റുവാങ്ങിയപ്പോൾ തന്നെ രണ്ടാം മത്സരത്തിന്റെ ഫലം എന്താകുമെന്ന് അറിയാമായിരുന്നു എന്ന് അക്തർ പറഞ്ഞു. ഓസ്‌ട്രേലിയൻ പരമ്പരയിലെ ഇന്ത്യയുടെ പ്രകടനം ഓർമ്മിപ്പിച്ചുകൊണ്ടാണ് അക്തർ പരമ്പരയുടെ ഫലം പ്രവചിച്ചത്.
ആദ്യ ടെസ്റ്റിലെ പരാജയം ഇന്ത്യയെ വലിയ വിമർശനങ്ങൾക്ക് ഇരയാക്കി. എന്നാൽ രോഹത് ശർമ്മയെ പോലെയൊരു താരം 160 റൺസോളം അടിക്കുകയും അശ്വിൻ വിക്കറ്റ് വീഴ്ത്തുകയും ചെയ്താൽ ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാകില്ലെന്ന് ഉറപ്പായിരുന്നു. രണ്ടാം ടെസ്റ്റിലെ ഉജ്ജ്വല വിജയം ഇന്ത്യയ്ക്ക് വരുന്ന മത്സരങ്ങളിൽ മാനസികമായി മുൻതൂക്കം നൽകും. ഇതുവഴി അടുത്ത രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കുമെന്ന് അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
രണ്ടാം ടെസ്റ്റിലെ പരാജയത്തോടെ ഇംഗ്ലണ്ടിന്റെ പിടി അയഞ്ഞു. ഇത് ഇന്ത്യ പരമാവധി മുതലെടുക്കും. ഇന്ത്യയുടെ സമീപകാല പ്രകടനങ്ങൾ തന്നെ ഇതിന് ഉദാഹരണങ്ങളായി നമുക്ക് മുന്നിലുണ്ട്. പരമ്പര വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചേക്കും. അതിനാൽ ഇന്ത്യ മികച്ച കളി പുറത്തെടുക്കുമെന്നും അക്തർ പറഞ്ഞു.
Comments