ചെന്നൈ: 2021ലെ ഐപിഎൽ മത്സരങ്ങൾക്കുള്ള താര ലേലത്തിൽ മലയാളി തിളക്കം. മലയാളി താരങ്ങളായ സച്ചിൻ ബേബി, മുഹമ്മദ് അസറുദ്ദീൻ, വിഷ്ണു വിനോദ് എന്നിവരെ പ്രമുഖ ടീമുകൾ സ്വന്തമാക്കി. മുഷ്താഖ് അലി ട്രോഫിയിലെ മൂവരുടെയും പ്രകടനമാണ് ഐപിഎൽ ടീമുകളുടെ ശ്രദ്ധയാകർഷിച്ചത്.
സച്ചിൻ ബേബിയെയും മുഹമ്മദ് അസറുദ്ദീനെയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് സ്വന്തമാക്കിയത്. ഇരുവരെയും 20 ലക്ഷം രൂപയ്ക്കാണ് ആർസിബി ടീമിലെത്തിച്ചത്. വിഷ്ണു വിനോദിനെ 20 ലക്ഷം രൂപയ്ക്ക് ഡൽഹിയും സ്വന്തമാക്കിയതോടെ ഐപിഎല്ലിലെ മലയാളി സാന്നിദ്ധ്യം വർധിക്കുകയാണ്. സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, ബേസിൽ തമ്പി എന്നിവർ വിവിധ ടീമുകളുടെ ഭാഗമാണെങ്കിലും കരുൺ നായരെ ഒരു ടീമും സ്വന്തമാക്കിയില്ല.
ഇതിനിടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസ് മാറി. 16.25 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് മോറിസിനെ സ്വന്തമാക്കിയത്. ഓസീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ ഗ്ലെൻ മാക്സ്വെല്ലിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 14.25 കോടി രൂപയ്ക്ക് ടീമിലെത്തിച്ചപ്പോൾ ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലിയെ ചെന്നൈ സൂപ്പർ കിംഗ്സും(7 കോടി) ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ ഡൽഹി ക്യാപിറ്റൽസും(2.2 കോടി) സ്വന്തമാക്കി.
Comments