ബംഗളൂരു : വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർ പ്രദേശിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ശ്രീശാന്ത്. അവസാന സ്പെല്ലിൽ നേടിയ 4 വിക്കറ്റ് അടക്കം ആകെ 5 വിക്കറ്റാണ് ശ്രീ സ്വന്തമാക്കിയത്. ശ്രീയുടെ ബൗളിംഗ് മികവിലൂടെ ഉത്തർപ്രദേശിനെ പിടിച്ചുകെട്ടിയ കേരളത്തിന് 284 റൺസാണ് വിജയലക്ഷ്യം. അഭിഷേക് ഗോസ്വാമി, പ്രിയം ഗാർഗ് , അക്‌ഷദീപ് നാഥ് എന്നിവരുടെ അർധസെഞ്ചുറിയുടെ ബലത്തിലാണ് യുപി ഭേദപ്പെട്ട നിലയിലെത്തിയത്
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത നായകൻ സച്ചിൻ ബേബിയുടെ തീരുമാനം തെറ്റിച്ചുകൊണ്ടായിരുന്നു തുടക്കം. ഒന്നാം വിക്കറ്റിൽ ഉത്തർ പ്രദേശ് 93 റൺസാണ് അടിച്ചെടുത്തത്. 34 റൺസെടുത്ത കരൺ ശർമ്മയെ ജലജ് സക്സേന പുറത്താക്കി. തൊട്ട് പിന്നാലെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ അഭിഷേക് ഗോസ്വാമിയെ ശ്രീശാന്ത് പുറത്താക്കുകയായിരുന്നു. പിന്നീട് ഉത്തർ പ്രദേശ് പതിയെ സ്കോർ ഉയർത്തുകയായിരുന്നു. ആദ്യ സ്പെല്ലിൽ ഒരു വിക്കറ്റ് മാത്രം സ്വന്തമാക്കിയ ശ്രീശാന്ത് രണ്ടാം സ്പെല്ലിൽ നാല് യുപി ബാറ്റ്സ്മാൻമാരെയാണ് കൂടാരത്തിലെത്തിച്ചത്.
കേരളത്തിനായി ക്യാപ്റ്റൻ സച്ചിൻ ബേബി രണ്ടു വിക്കറ്റും നിധീഷ്, ജലജ് സക്സേന എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Comments