ബെർലിൻ: അടുത്ത മാസം ഖത്തറിൽ നടത്താനിരിക്കുന്ന ടൂർണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ജർമ്മൻ വനിത വോളിബോൾ താരങ്ങൾ. ജൂലിയ സ്യൂഡ്, കാർല ബൊർജെർ എന്നിവരാണ് പ്രതിഷേധം അറിയിച്ചത്. മത്സരത്തിൽ ബിക്കിനി ധരിക്കാൻ അനുവാദമില്ലാത്തതിനാലാണ് ടൂർണമെന്റ് ബഹിഷ്‌കരിക്കുന്നതെന്ന് താരങ്ങൾ വ്യക്തമാക്കി.
‘ഞങ്ങൾ പോകുന്നത് ഞങ്ങളുടെ ജോലി ചെയ്യാനാണ്. എന്നാൽ ഞങ്ങളുടെ ജോലിക്ക് എന്ത് വസ്ത്രം ധരിക്കണമെന്ന് അവരാണ് തീരുമാനിക്കുന്നത്. എങ്ങനെ ജോലി ചെയ്യണമെന്ന് ഒരു സർക്കാർ നിർദ്ദേശം നൽകുന്ന ആദ്യ രാജ്യവും ആദ്യ ടൂർണമെന്റുമായിരിക്കും ഇത്. ഞങ്ങൾ അതിനെ വിമർശിക്കുക തന്നെ ചെയ്യും’. കാർല ബൊർജെർ പറഞ്ഞു.
കഴിഞ്ഞ ഏഴ് വർഷക്കാലമായി പുരുഷൻമാരുടെ ലോക ചാമ്പ്യൻഷിപ്പ് നടക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് വനിതകളുടെ ടൂർണമെന്റ് നടക്കുന്നത്. വസ്ത്ര ധാരണത്തെക്കുറിച്ചുള്ള കർശനമായ നിയമങ്ങൾ കാരണം ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവായ ബൊർജെറിനും ഡബിൾസ് പങ്കാളിയായ സ്യൂഡിനും ടൂർണമെന്റ് നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.
സാധാരണ ബിക്കിനികളേക്കാൾ നീളമുള്ള ട്രൗസറും ഷർട്ടും ധരിക്കാനാണ് വനിതാ കളിക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കളിക്കാർ ബിക്കിനി ധരിക്കുന്നത് ആതിഥേയ രാജ്യത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കുന്നില്ലെന്നാണ് ലോക ബീച്ച് വോളിബോൾ ഫെഡറേഷന്റെ ആരോപണം.
Comments