ബീജിംഗ് : ഗാൽവൻ സംഘർഷത്തിൽ കൊല്ലപ്പെട്ട ചൈനീസ് പട്ടാളക്കാരുടെ എണ്ണത്തിൽ ദുരൂഹതയേറുന്നു. കൊല്ലപ്പെട്ടത് നാലു പേർ മാത്രമാണെന്നും ഒരാൾക്ക് മാത്രമേ പരിക്കേറ്റിട്ടിട്ടുള്ളൂ എന്നുമായിരുന്നു ചൈനീസ് അവകാശവാദം. നാലു പേർക്ക് മരണാനന്തര സൈനിക ബഹുമതികൾ ചൈന നൽകുകയും ചെയ്തു. എന്നാൽ നാലു പേരല്ല കൊല്ലപ്പെട്ടത് എന്ന ആരോപണമാണ് ചൈനയിൽ ഉയരുന്നത്.
ഗാൽവനിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം വെളിപ്പെടുത്തണം എന്ന ആവശ്യത്തോടെ സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റിട്ട ചൈനക്കാരനെ അറസ്റ്റ് ചെയ്തെന്ന വാർത്തയാണ് ഒടുവിൽ പുറത്തുവരുന്നത്. ചൈനീസ് ബ്ലോഗറും സാമൂഹ്യമാദ്ധ്യമമായ വെയ്ബോയിൽ രണ്ടര മില്യൺ ഫോളോവേഴ്സുമുള്ള ചെറുപ്പക്കാരനെയാണ് ചൈനീസ് ഭരണകൂടം തുറുങ്കിലടച്ചത്. ക്വി സിമിംഗ് എന്നയാളാണ് അറസ്റ്റിലായത്.
എത്ര സൈനികർ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കണമെന്നായിരുന്നു ക്വി സ്മിംഗ് വെയ്ബോയിലൂടെ ആവശ്യപ്പെട്ടത്. തുടർന്ന് വഴക്കുകളും കുഴപ്പങ്ങളുമുണ്ടാക്കി എന്ന കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചൈനയിൽ സർക്കാരിനെതിരെ ശബ്ദമുയർത്തുന്നവരെ തുറുങ്കിലടയ്ക്കാൻ ചുമത്തുന്ന കുറ്റമാണിത്. അവ്യക്തവും ആരേയും അറസ്റ്റ് ചെയ്യാമെന്നതുമാണ് ഇതിന്റെ പ്രത്യേകത. സർക്കാരിനെ ചോദ്യം ചെയ്യുന്നവരെയെല്ലാം അറസ്റ്റ് ചെയ്യാൻ ഈ വകുപ്പാണ് ഉപയോഗിക്കുന്നത്.
നാൽപ്പത്തഞ്ച് ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്ന് റഷ്യൻ വാർത്ത ഏജൻസികൾ നേരത്തെ സ്ഥിരീകരിച്ചിരുന്നു. അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ മരണ സംഖ്യ നൂറുകടക്കുമെന്ന റിപ്പോർട്ടാണ് പുറത്തുവിട്ടത്. ഇതിനിടയിലാണ് ആദ്യമായി കൊല്ലപ്പെട്ടവരുടെ എണ്ണം പുറത്തുവിട്ട് ചൈന രംഗത്തെത്തിയത്. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ ചൈന കള്ളം പറയുകയാണെന്ന ആരോപണമാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം ഉയരുന്നത്. ഇത്തരം ചോദ്യങ്ങൾ ഉയർത്തുന്നവരെ അറസ്റ്റ് ചെയ്ത് വാ മൂടിക്കെട്ടാനുള്ള ശ്രമമാണ് കമ്യൂണിസ്റ്റ് പാർട്ടിയും ചൈനീസ് ഭരണകൂടവും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് ക്വി സ്മിംഗിന്റെ അറസ്റ്റ്.
Comments