അഹമ്മദാബാദ്: നിർണായകമായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ്. 57 റൺസുമായി രോഹിത് ശർമ്മയും 1 റൺസുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ.
ഒന്നാം വിക്കറ്റിൽ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും രോഹിത് ശർമ്മയും ക്ഷമയോടെയാണ് ബാറ്റ് വീശിയത്. 51 പന്തുകൾ നേരിട്ട ഗില്ലിനെ ജോഫ്ര ആർച്ചറാണ് പുറത്താക്കിയത്. മൂന്നാമനായെത്തിയ ചേതേശ്വർ പൂജാരയെ (0) നിലയുറപ്പിക്കും മുൻപെ ജാക്ക് ലീച്ച് വിക്കറ്റിന് മുന്നിൽ കുടുക്കി. കൂടുതൽ അപകടം സംഭവിക്കാതെ രോഹിത്തും നായകൻ വിരാട് കോഹ്‌ലിയും ഇന്ത്യൻ ഇന്നിംഗ്‌സിനെ മുന്നോട്ടുകൊണ്ടുപോയി. കളി അവസാനിക്കാൻ ഏതാനും ഓവറുകൾ മാത്രം ശേഷിക്കെയാണ് കോഹ്‌ലി (27) പുറത്തായത്. കളി അവസാനിക്കുമ്പോൾ ഇന്ത്യ ഇംഗ്ലണ്ടിനേക്കാൾ 13 റൺസ് മാത്രം പിന്നിലാണ്.
നേരത്തെ, ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് പിഴച്ചിരുന്നു. ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് 112 റൺസ് മാത്രമാണ് നേടാനായത്. ഓപ്പണർ സാക്ക് ക്രൗളി അർദ്ധ സെഞ്ച്വറി (53) നേടി. 6 വിക്കറ്റ് വീഴ്‌ത്തിയ അക്ഷർ പട്ടേലിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. അക്ഷർ പട്ടേലിന് പുറമെ രവിചന്ദ്രൻ അശ്വിൻ 3 വിക്കറ്റും 100-ാം ടെസ്റ്റ് കളിക്കുന്ന ഇഷാന്ത് ശർമ്മ 1 വിക്കറ്റും സ്വന്തമാക്കി. ഇംഗ്ലണ്ട് നിരയിൽ നാല് പേർ മാത്രമാണ് രണ്ടക്കം കടന്നത്.















