ബാഴ്‌സലോണ: എൽഷെക്കെതിരെ ക്യാംപ്‌നൂവിൽ നടന്ന ലാ ലീഗ മത്സരത്തിൽ ബാഴ്‌സലോണക്ക് ജയം. എതിരില്ലാത്ത 3 ഗോളുകൾക്കാണ് ബാഴ്‌സലോണ എൽഷെയെ തകർത്തത്. സൂപ്പർ താരം ലയണൽ മെസി ഇരട്ട ഗോൾ അടിച്ചു.
ആദ്യ പകുതി ഗോൾ രഹിതമായാണ് അവസാനിച്ചതെങ്കിൽ രണ്ടാം പകുതിയിൽ മെസിയുടെ ചടുല നീക്കങ്ങൾക്കാണ് ക്യാംപ്‌നൂ സാക്ഷിയായത്. രണ്ടാം പകുതി ആരംഭിച്ച് ഏതാനും മിനിട്ടുകൾ മാത്രം പിന്നിട്ടപ്പോൾ തന്നെ മെസി ആദ്യ ഗോൾ നേടി. സ്വതസിദ്ധമായ ശൈലിയിൽ ഡ്രിബിൾ ചെയ്ത് ബോക്‌സിനുള്ളിലേയ്‌ക്ക് കയറിയ മെസി പന്ത് ബ്രാത്‌വെയ്റ്റിന് നൽകി. ബ്രാത്‌വെയ്റ്റിന്റെ വക ഒരു ബാക്ക് ഹീൽ പാസ്. മെസി അനായാസം പന്ത് വലയിലെത്തിച്ചു.
കൃത്യം 20 മിനിട്ടുകൾക്ക് ശേഷം മെസി രണ്ടാം ഗോളും സ്‌കോർ ചെയ്തു. എൽഷെയുടെ പ്രതിരോധത്തെ വകഞ്ഞുമാറ്റി ബോക്‌സിനുള്ളിലേയ്‌ക്ക് ഫ്രാങ്കി ഡിയോങിന്റെ സോളോ റൺ. പന്ത് മെസിയിലേയ്‌ക്ക്. പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി മെസിയുടെ ഗോൾ. ഇതോടെ എൽഷെ പരാജയം മണത്തു. അഞ്ച് മിനിട്ടുകൾക്കുള്ളിൽ ബാഴ്‌സയുടെ മൂന്നാം ഗോളുമെത്തി. മെസി നൽകിയ അളന്നുമുറിച്ചുള്ള പാസ് ബ്രാത്‌വെയ്റ്റിലേയ്‌ക്ക്. ബ്രാത്‌വെയ്റ്റിന്റെ പാസ് സ്വീകരിച്ച ആൽബ സ്‌കോർ ചെയ്തു. മത്സരത്തിന്റെ അവസാന നിമിഷം പകരക്കാരനായി ഇറങ്ങിയ അന്റോയിൻ ഗ്രീസ്മാന് മികച്ച അവസരം ലഭിച്ചിട്ടും സ്‌കോർ ചെയ്യാനായില്ല.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചുള്ള സ്ഥിരം ശൈലിയാണ് ബാഴ്‌സ എൽഷെക്കെതിരെയും പുറത്തെടുത്തത്. 66 ശതമാനം സമയവും ബാഴ്‌സയാണ് പന്ത് കൈവശപ്പെടുത്തിയത്. എൽഷെയുടെ ഗോൾ പോസ്റ്റിലേയ്‌ക്ക് 9 തവണ ബാഴ്‌സ താരങ്ങൾ ഷോട്ടുകൾ പായിച്ചു. ജയത്തോടെ ബാഴ്‌സ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. റയൽ മാഡ്രിഡാണ് രണ്ടാമത്.















