അഹമ്മദാബാദ്: മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 3ന് 99 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് വെറും 46 റൺസ് കൂട്ടിച്ചേർക്കാനെ സാധിച്ചുള്ളൂ. 6.2 ഓവറിൽ 8 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്‌ത്തിയ നായകൻ ജോ റൂട്ടാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്.
7 റൺസെടുത്ത അജിങ്ക്യ രഹാനെയെയും 66 റൺസെടുത്ത രോഹിത് ശർമ്മയെയും ജാക്ക് ലീച്ച് മടക്കി. പിന്നീട് ഒരു ബാറ്റ്‌സ്മാനും നിലയുറപ്പിക്കാനായില്ല. ആദ്യ ഓവറിന്റെ ആദ്യ പന്തിൽ തന്നെ ഋഷഭ് പന്തിനെ ജോ റൂട്ട് മടക്കി. 17 റൺസെടുത്ത അശ്വിൻ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വാഷിംഗ്ടൺ സുന്ദറും അക്ഷർ പട്ടേലും റൺസൊന്നും നേടാതെയാണ് പുറത്തായത്. ജസ്പ്രീത് ബൂമ്ര 1 റൺസ് നേടി പുറത്തായപ്പോൾ ഇഷാന്ത് ശർമ്മ 10 റൺസുമായി പുറത്താകാതെ നിന്നു.
രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് തകർച്ചയോടെയാണ് തുടങ്ങിയത്. ഓപ്പണർ സാക്ക് ക്രൗളി ആദ്യ പന്തിൽ തന്നെ പുറത്തായി. മൂന്നാമനായെത്തിയ ജോണി ബെയർസ്‌റ്റോയും റൺസൊന്നും നേടാതെയാണ് മടങ്ങിയത്. രണ്ട് വിക്കറ്റുകളും അക്ഷർ പട്ടേലാണ് സ്വന്തമാക്കിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 17 റൺസെന്ന നിലയിലാണ്.















