അഹമ്മദാബാദ് : മൊട്ടേര സ്റ്റേഡിയത്തിൽ മൂന്നാം ടെസ്റ്റിൽ ഇംഗ്ളണ്ടിനെ പത്തു വിക്കറ്റിന് തകർത്ത് ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി. ജയിക്കാനാവശ്യമായ 49 റൺസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ അടിച്ചെടുത്തു. രോഹിത് ശർമ്മയുടെ തകർപ്പൻ സിക്സറിലൂടെയാണ് ഇന്ത്യ വിജയ റൺ നേടിയത്. 25 റൺസോടെ രോഹിത് ശർമ്മയും പതിനഞ്ച് റൺസോടെ ശുഭ്മാൻ ഗില്ലും പുറത്താകാതെ നിന്നു.
ആദ്യ ഇന്നിംഗ്സിൽ ആരാധകരെ ഞെട്ടിച്ചു കൊണ്ട് 145 റൺസിന് പുറത്തായ ഇന്ത്യ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സിൽ വരിഞ്ഞു മുറിക്കിയതാണ് ജയത്തിലെത്താൻ സഹായിച്ചത്. അഞ്ച് വിക്കറ്റ് നേടിയ അക്സർ പട്ടേലും നാലു വിക്കറ്റ് നേടിയ രവിചന്ദ്ര അശ്വിനുമാണ് 81 റൺസിന് ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സിൽ പുറത്താക്കാൻ സഹായിച്ചത്. ഇതോടെ ആദ്യ ഇന്നിംഗ്സിൽ 33 റൺസിന്റെ ലീഡുണ്ടായിരുന്ന ഇന്ത്യക്ക് വെറും 49 റൺസ് മാത്രം മതിയായിരുന്നു വിജയത്തിലെത്താൻ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. അടുത്ത ടെസ്റ്റ് ഡ്രോ ആയാൽ പോലും ഇന്ത്യ ഫൈനലിലെത്തും.
രണ്ട് ഇന്നിംഗ്സുകളിലുമായി 11 വിക്കറ്റുകൾ നേടിയ അക്സർ പട്ടേലാണ് മാൻ ഓഫ് ദ മാച്ച്.
Comments