അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡയത്തിൽ രണ്ട് റെക്കോഡുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഇന്ന് ഇറങ്ങിയത്. ക്യാപ്റ്റൻസിയിലും ബാറ്റിംഗിലുമുള്ള അപൂർവ്വ റെക്കോഡുകളാണ് മത്സരത്തിനിറങ്ങും മുൻപ് കോഹ്ലിയെ കാത്തിരുന്നത്. ഇവയിൽ ഒരെണ്ണം കോഹ്ലി സ്വന്തമാക്കി കഴിഞ്ഞു.
ഇന്നത്തെ മത്സരത്തോടെ കോഹ്ലി ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച നായകൻ എന്ന മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോഡിന് ഒപ്പമെത്തി. 60 മത്സരങ്ങളിലാണ് ധോണി ഇന്ത്യയെ നയിച്ചത്. നായകനെന്ന നിലയിൽ മികച്ച റെക്കോഡും കോഹ്ലിയുടെ പേരിൽ തന്നെയാണ്. 60 മത്സരങ്ങളിൽ 27 വിജയങ്ങളാണ് ധോണി സ്വന്തമാക്കിയതെങ്കിൽ കോഹ്ലിയ്ക്ക് കീഴിൽ കളിച്ച 59 മത്സരങ്ങളിൽ 35 എണ്ണത്തിലും ഇന്ത്യ വിജയിച്ചു.
അതേസമയം, അവസാന ടെസ്റ്റിൽ സെഞ്ച്വറി നേടാനായാൽ ചരിത്ര നേട്ടമാണ് കോഹ്ലിയെ കാത്തിരിക്കുന്നത്. ഒരു സെഞ്ച്വറി കൂടി നേടിയാൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ച്വറികൾ നേടുന്ന നായകൻ എന്ന നേട്ടത്തിന് കോഹ്ലി അർഹനാകും. നിലവിൽ 41 സെഞ്ച്വറികൾ വീതം നേടിയ റിക്കി പോണ്ടിംഗും കോഹ്ലിയുമാണ് റെക്കോഡ് പങ്കിടുന്നത്.
Comments