ന്യൂഡൽഹി: നിർമ്മാണം ആരംഭിച്ച പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മൂന്ന് തുരങ്കങ്ങൾ കൂടി നിർമ്മിക്കുമെന്ന് റിപ്പോർട്ട്. ഇതിൽ രണ്ട് തുരങ്കങ്ങൾ പ്രധാനമന്ത്രിയുടേയും ഉപരാഷ്ട്രപതിയുടേയും വസതികളിലേക്കാണ്. ഒന്ന് പാർലമെന്റ് അംഗങ്ങളുടെ ചേംബറിലേക്കുമായിരിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവിഐപികളുടെ സുരക്ഷാ പ്രോട്ടോക്കോളിൽ യാതൊരു വിധത്തിലും തടസ്സപ്പെടില്ലെന്ന് ഉറപ്പുവരുത്താനാണ് ഭൂഗർഭ തുരങ്കപാതയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
പാർലമെന്റിലേക്ക് സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്ന വിധത്തിലാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം. അതിൽ പ്രധാനമന്ത്രി അടക്കമുള്ള വിവിഐപികൾക്ക് സന്ദർശകരിൽ നിന്നും കൂടുതൽ സുരക്ഷ നൽകുന്നതിന്റെ ഭാഗമായാണ് തുരങ്ക പാത. പ്രധാനമന്ത്രിയുടെ വസതിയുടേയും പുതിയ പിഎം ഓഫീസിന്റേയും സ്ഥാനം സൗത്ത് ബ്ലോക്കിലാണ്. ഉപരാഷ്ട്രപതിയുടെ വസതി പാർലമെന്റിന്റെ വടക്ക് ഭാഗത്തും.
നിലവിലെ മന്ദിരത്തോട് ചേർന്ന് ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയും ഓഫീസും എല്ലാം ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. എല്ലാ എംപി മാർക്കും പ്രത്യേക ഓഫീസ് മുറികളും ഇവിടെ സജ്ജമാക്കും. കടലാസ് രഹിത പാർലമെന്റ് എന്ന ലക്ഷ്യത്തോടെ ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കാനാണ് തീരുമാനം.
ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം ഉയർത്തിക്കാട്ടുന്ന രീതിയിലാണ് മന്ദിരം രൂപകൽപന ചെയ്തിരിക്കുന്നത്. 861.90 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ കരാർ ടാറ്റ പ്രൊജക്ടിനാണ് നൽകിയിരിക്കുന്നത്.
Comments