അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്കും ബാറ്റിംഗ് തകർച്ച. ഇന്നലത്തെ സ്‌കോറായ ഒരു വിക്കറ്റിന് 24 എന്ന നിലയിൽ നിന്ന് ഇന്ത്യ 6 ന് 146 എന്ന നിലയിലാണുള്ളത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 30 റൺസുമായി ഋഷഭ് പന്തും റൺസെടുക്കാതെ വാഷിംഗ്ടൺ സുന്ദറുമാണ് ക്രീസിലുള്ളത്. മദ്ധ്യനിരയിലെ തകർച്ചയിലും പിടിച്ചു നിന്ന രോഹിത് ശർമ്മ 49 റൺസിൽ പുറത്തായി. സ്റ്റോക്സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് രോഹിത് പുറത്തായത്. രോഹിതും പന്തും ചേർന്ന് 5-ാം വിക്കറ്റിൽ 41 റൺസ് ചേർത്തു. 13 റൺസു നേടിയ അശ്വിനും രോഹിതിന് പുറമേ പുറത്തായി. ലീച്ചിന്റെ പന്തിൽ പോപ് പിടിച്ചാണ് അശ്വിൻ മടങ്ങിയത്.
ഇന്നലെ 15 റൺസുമായി ബാറ്റിംഗ് തുടർന്ന ചേതേശ്വർ പൂജാരയാണ് ഇന്ന് ആദ്യം പുറത്തായത്.24-ാം ഓവറിലാണ് പൂജാര ലീച്ചിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായത്. ആകെ രണ്ടു റൺസാണ് പൂജാരയ്‌ക്ക് ഇന്ന് ചേർക്കാനായത്. ഒരറ്റത്ത് ഉറച്ചു നിൽക്കുമ്പോഴും എതിർവശത്ത് വിക്കറ്റ് വീണത് രോഹിതിന്റെ റണ്ണൊഴുക്കിനെ സാവധാനത്തിലാക്കി.
പുറകേയെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ സ്‌റ്റോക്‌സാണ് പുറത്താക്കിയത്. വിക്കറ്റ് കീപ്പർ ഫോക്‌സിന് ക്യാച്ച് നൽകിയാണ് വിരാട് പൂജ്യത്തിന് മടങ്ങിയത്. തുടർന്ന് എത്തിയ അജിങ്ക്യാരഹാനെയാണ് മദ്ധ്യനിരയുടെ തകർച്ച കുറച്ചെങ്കിലും പിടിച്ചുനിർത്തിയത്. 10 ഓവറുകളോളം രോഹിതിന് പിന്തുണ കൊടുത്ത രഹാനെ 45 പന്തിൽ 27 റൺസ് എടുത്തു നിൽക്കെയാണ് പുറത്തായത്. ഇരുവരും ചേർന്ന് 39 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ആൻഡേഴ്‌സന്റെ പന്തിൽ സ്റ്റോക്‌സ് പിടിച്ചാണ് രഹാനെ മടങ്ങിയത്. ഇംഗ്ലണ്ടിനായി ആൻഡേഴ്‌സൺ , സ്റ്റോക്‌സ്, ലീച്ചു എന്നിവർ രണ്ടു വിക്കറ്റുകൾ വീതം നേടി.
Comments