അഹമ്മദാബാദ്: നിർണായകമായ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി ഇന്ത്യ. ഋഷഭ് പന്തിന്റെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയ്‌ക്ക് തുണയായത്. ഒരു ഘട്ടത്തിൽ 6ന് 146 എന്ന നിലയിൽ പതറിയ ഇന്ത്യയെ ഋഷഭ് പന്ത്-വാഷിംഗ്ടൺ സുന്ദർ സഖ്യത്തിന്റെ സെഞ്ച്വറി കൂട്ടുകെട്ടാണ് 200 കടത്തിയത്.
പതിവ് ശൈലിയിലാണ് പന്ത് ഇംഗ്ലണ്ട് ബൗളർമാരെ നേരിട്ടത്. 13 ബൗണ്ടറികളും 2 സിക്‌സറുകളുമാണ് പന്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. സ്‌കോർ 94ൽ നിൽക്കെ ജാക്ക് ലീച്ചിനെ സിക്‌സറിന് പറത്തിയാണ് പന്ത് സെഞ്ച്വറി തികച്ചത്. അർദ്ധ സെഞ്ച്വറി തികച്ച ശേഷം അതിവേഗമാണ് പന്ത് സെഞ്ച്വറിയിലേയ്‌ക്ക് കുതിച്ചത്. തകർച്ചയുടെ വക്കിൽ നിന്നും വാഷിംഗ്ടൺ സുന്ദറിനെ കൂട്ടുപിടിച്ച് ഇന്നിംഗ്‌സ് പടുത്തുയർത്തിയ പന്ത് 101 റൺസ് നേടിയാണ് മടങ്ങിയത്.
നേരത്തെ, രോഹിത് ശർമ്മ 49 റൺസും അജിങ്ക്യ രഹാനെ 27 റൺസും നേടി പുറത്തായിരുന്നു. റൺസൊന്നും നേടാതെയാണ് നായകൻ വിരാട് കോഹ്‌ലി മടങ്ങിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് എന്ന നിലയിലാണ്. ഇന്ത്യയുടെ ലീഡ് 70 റൺസായിട്ടുണ്ട്. 51 റൺസുമായി വാഷിംഗ്ൺ സുന്ദറും 5 റൺസുമായി അക്ഷർ പട്ടേലുമാണ് ക്രീസിൽ.
Comments