തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. ഈ മാസം പത്തിന് കൊച്ചി കസ്റ്റംസ് ഓഫീസിലെത്താൻ വിനോദിനി കോടിയേരിയ്‌ക്ക് നോട്ടീസ് നൽകി. ലൈഫ് മിഷൻ കോഴകളിലൊന്നായ ഐഫോണുമായി ബന്ധപ്പെട്ടെ അന്വേഷണമാണ് കസ്റ്റംസിനെ വിനോദിനിയിൽ എത്തിച്ചത്.
ലൈഫ് മിഷന്റെ കരാർ ലഭിക്കുന്നതിനായി സ്വപ്‌ന സുരേഷിന്റെ നിർദ്ദേശ പ്രകാരം ആറ് ഐഫോണുകൾ വാങ്ങി നൽകി എന്ന് സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഒരെണ്ണം കമ്പനി ആവശ്യത്തിനായാണ് ഉപയോഗികുന്നത്. ഐഫോണുകളിൽ നാലെണ്ണം കണ്ടെത്തിയിരുന്നു. എന്നാൽ ആറാമത്തെ ഐഫോൺ ആരാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിരുന്നില്ല. സന്തോഷ് ഈപ്പന്റെ മൊഴി പ്രകാരം 1.13 ലക്ഷം രൂപയായിരുന്നു ഫോണിന്റെ വില. അതാണിപ്പോൾ കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരിയാണ് ഫോൺ ഉപയോഗിക്കുന്നത്.
ഏത് സാഹചര്യത്തിലാണ് ഈ ഫോൺ ഇവരുടെ കയ്യിലേക്ക് എത്തുന്നതെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് കസ്റ്റംസ് സിം കാർഡ് കണ്ടെത്തിയത്. ഫോണിൽ നിന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ വിനോദിനി വിളിച്ചിട്ടുണ്ട്. സ്വർണക്കടത്ത് വിവാദമായതോടെ ഐഫോൺ ഉപയോഗം വിനോദിനി നിർത്തി.
Comments