അഹമ്മദാബാദ്: നിർണായകമായ നാലാം ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ. ഋഷഭ് പന്തിന് പിന്നാലെ മിന്നും പ്രകടനവുമായി വാഷിംഗ്ടൺ സുന്ദറും കളം നിറഞ്ഞതോടെ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 365 റൺസ് നേടി. 96 റൺസുമായി വാഷിംഗ്ടൺ സുന്ദർ പുറത്താകാതെ നിന്നു.
8-ാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ വാഷിംഗ്ടൺ സുന്ദർ-അക്ഷർ പട്ടേൽ സഖ്യമാണ് ഇന്ത്യയുടെ ലീഡ് ഉയർത്തിയത്. ക്ഷമയോടെ ബാറ്റ് വീശിയ സുന്ദർ 174 പന്തിൽ 10 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയാണ് 96 റൺസ് നേടിയത്. സുന്ദറിന് ഉറച്ച പിന്തുണ നൽകി അക്ഷർ പട്ടേലും നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് ബൗളർമാർ വിയർത്തു. 97 പന്തിൽ 43 റൺസ് നേടിയാണ് അക്ഷർ മടങ്ങിയത്.
പന്തിന് പിന്നാലെ സുന്ദറും സെഞ്ച്വറി നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അക്ഷർ പട്ടേലിന്റെ റണ്ണൗട്ട് കളിയുടെ ഗതി തിരിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ ഇഷാന്ത് ശർമ്മയെയും മൂന്നാം പന്തിൽ സിറാജിനെയും സ്റ്റോക്‌സ് പുറത്താക്കിയതോടെ സുന്ദറിന് നാല് റൺസ് അകലെ സെഞ്ച്വറി നഷ്ടമായി. നിലവിൽ ഇന്ത്യയ്‌ക്ക് 160 റൺസ് ലീഡുണ്ട്. നാലാം ടെസ്റ്റ് വിജയിക്കുകയോ സമനിലയിലാകുകയോ ചെയ്താൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇന്ത്യ യോഗ്യത നേടും.
Comments