തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്ന വാർത്തകൾ നിഷേധിച്ച് കോടിയേരിബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ അറിയില്ലെന്നും ഐഫോൺ നൽകിയിട്ടില്ലെന്നും വിനോദിനി വിശദീകരിച്ചു.
ലൈഫ് മിഷൻ പദ്ധതിയിലെ കരാറുകാരനായ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ വാങ്ങിയ ഐഫോണുകളിൽ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നതായാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനായി അടുത്ത ആഴ്ച കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നാണ് വിനോദിനിയുടെ വാദം.
ആറ് ഫോണുകളാണ് സ്വപ്നയുടെ നിർദ്ദേശ പ്രകാരം സന്തോഷ് ഈപ്പൻ വാങ്ങിയത്. അതിൽ അഞ്ചെണ്ണം കസ്റ്റംസ് കണ്ടെത്തിയിരുന്നു. എന്നാൽ ആറാമത്തെ ഐഫോൺ ആരാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിരുന്നില്ല. സന്തോഷ് ഈപ്പന്റെ മൊഴി പ്രകാരം 1.3 ലക്ഷം രൂപയായിരുന്നു ഫോണിന്റെ വില. അതാണിപ്പോൾ കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരിയാണ് ഫോൺ ഉപയോഗിക്കുന്നത്.
ഹൈക്കോടതിയിൽ കസ്റ്റംസ് ഹൈക്കമ്മീഷണർ ഇന്നലെ നൽകിയ സത്യവാങ്മൂലത്തിൽ ഡോളർക്കടത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം നേതൃത്വത്തിനെ പ്രതിരോധത്തിലാക്കി കസ്റ്റംസിന്റെ അടുത്ത നീക്കം.
Comments