ബാഴ്‌സലോണ: സ്പാനിഷ് ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ബാഴ്‌സലോണ. ഒസാസുനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ബാഴ്‌സ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. രണ്ട് ഗോളിന് വഴിയൊരുക്കിയ സൂപ്പർ താരം ലയണൽ മെസിയുടെ പ്രകടനമാണ് ബാഴ്‌സയുടെ വിജയത്തിൽ നിർണായകമായത്.
പതിവ് ശൈലിയിൽ പന്ത് കൈവശം വെച്ച് ബാഴ്‌സ തുടക്കം മുതൽ തന്നെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. മത്സരത്തിന്റെ 64 ശതമാനം സമയത്തും പന്ത് ബാഴ്‌സയുടെ പക്കലായിരുന്നു. തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ച ബാഴ്‌സയുടെ ശ്രമങ്ങൾ 30-ാം മിനിട്ടിൽ ഫലം കണ്ടു. ലയണൽ മെസിയുടെ കൃത്യമായ പാസ് ജോർദി ആൽബയിലേയ്‌ക്ക്. ഇടത് വിംഗിലൂടെ കുതിച്ചെത്തിയ ആൽബ പാസിന് ശ്രമിക്കാതെ പോസ്റ്റിലേയ്‌ക്ക് ഷൂട്ട് ചെയ്തു. ഗോളിയെ മറികടന്ന് പന്ത് വലയിൽ. ആദ്യ പകുതിയിൽ ബാഴ്‌സയ്‌ക്ക് ഒരു ഗോളിന്റെ ലീഡ്.
രണ്ടാം പകുതിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കോച്ച് റൊണാൾഡ് കൂമാൻ അഞ്ച് മാറ്റങ്ങൾ വരുത്തി. അപകടമുണ്ടാകുനുള്ള സാധ്യത കണക്കിലെടുത്ത് മെസിയെ പിൻവലിക്കാതിരുന്ന കൂമാന്റെ തന്ത്രം 83-ാം മിനിട്ടിൽ വിജയിച്ചു. പകരക്കാരനായി ഇറങ്ങിയ യുവതാരം ഇലയ്ക്‌സ് മൊറിബ ഗോൾ നേടി. മെസിയുടെ പാസ് സ്വീകരിച്ച മൊറിബ സമയം പാഴാക്കാതെ പന്ത് വലയിലെത്തിച്ചു. ബാഴ്‌സയുടെ സീനിയർ ടീമിന് വേണ്ടിയുള്ള മൊറിബയുടെ ആദ്യ ഗോളായിരുന്നു ഇത്.
ജയത്തോടെ ബാഴ്‌സലോണയ്‌ക്ക് 56 പോയിന്റായി. 26 കളികളിൽ 17 വിജയവും 5 സമനിലയും 4 തോൽവിയുമായി ബാഴ്‌സലോണ രണ്ടാം സ്ഥാനത്താണ്. 24 മത്സരങ്ങളിൽ 58 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 53 പോയിന്റുമായി റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്തുണ്ട്.















