അപകടകാരികളായ നൈല്‍ ഇനത്തില്‍പ്പെട്ട മനുഷ്യനെ ഭക്ഷിക്കുന്ന മുതലകള്‍ ഫാമില്‍ നിന്നും പുറത്തു ചാടി. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ ഫാമില്‍ വളര്‍ത്തിയിരുന്ന ഒരു കൂട്ടം മുതലകളാണ് പുറത്തു ചാടിയത്. എത്ര മുതലകളാണ് പുറത്തു ചാടിയത് എന്നതിന് കൃത്യമായ കണക്ക് ഇല്ലാത്തതിനാല്‍ തന്നെ അധികൃതര്‍ ഏറെ ആശങ്കയിലാണ്. പുറത്തു ചാടിയ മുതലകള്‍ ഫാമിന്റെ അടുത്തുള്ള ബ്രീഡെ നദിയിലേക്ക് എത്തി ചേര്‍ന്നിട്ടുണ്ടാകാം എന്നാണ് അധികൃതരുടെ നിഗമനം. എന്നാല്‍ തൊട്ടടുത്ത പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളുടെ ജീവന് ഇത് ഏറെ ഭീഷണിയാണ്. അതുകൊണ്ട് തന്നെ ഫാമില്‍ നിന്നും രക്ഷപ്പെട്ട മുതലകള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
എവിടെ വെച്ചങ്കിലും മുതലകളെ കണ്ടാല്‍ അതിന്റെ അടുത്തു ചെല്ലാതെ ഉടന്‍ തന്നെ വിവരം അറിയിക്കണമെന്നും അധികൃതര്‍ പറഞ്ഞു. അയ്യായിരത്തില്‍ അധികം മുതലകളാണ് ഈ ഫാമിലുള്ളത് അതുകൊണ്ട് തന്നെ അവയില്‍ എത്ര മുതലകളാണ് പുറത്തു ചാടിയത് എന്നതില്‍ കൃത്യമായ കണക്കില്ല. രക്ഷപ്പെട്ടവയിൽ 27 മുതലകളെ ജീവനോടെ പിടികൂടി. ഏറ്റവും കൂടുതല്‍ അപകടകാരികളായ ആറ് മുതലകളെ പിടികൂടാന്‍ കഴിയാത്തതാനാല്‍ കൊല്ലുകയും ചെയ്തു.
വീണ്ടും പുഴയിലേക്ക് തന്നെ തിരിച്ച് അയച്ചാല്‍ ഇവ കൂടുതല്‍ അപകടം ഉണ്ടാക്കും എന്നതിനാലാണ് ഇവയെ എല്ലാം കൊല്ലാന്‍ തീരുമാനിച്ചത് എന്ന് അധികൃതര്‍ വ്യക്തമാക്കി. രാത്രി കാലങ്ങളിലാണ് ഇവ ഇരയെ തേടി പുറത്തിറങ്ങുന്നത്. എന്നാല്‍ ആ സമയങ്ങളില്‍ ഇവയെ പിടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ നദിയുടെ സമീപത്ത് മുതലകളെ പിടികൂടാനായി വല ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇത് എത്രത്തോളം ഉപയോഗപ്രദമാകും എന്ന കാര്യത്തില്‍ ഉറപ്പില്ല.















