കൊച്ചി: നടൻ മോഹൻലാൽ കൊറോണ വാക്‌സിൻ സ്വീകരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ചാണ് മോഹൻലാൽ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 28 ദിവസങ്ങൾക്ക് ശേഷം അദ്ദേഹം വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കും. കൊറോണ വാക്‌സിൻ സ്വീകരിക്കേണ്ടത് സമൂഹത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും സർക്കാർ നിർദ്ദേശ പ്രകാരം പല ഘട്ടങ്ങളായുള്ള വാക്‌സിനേഷനിൽ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. രണ്ടാംഘട്ട വാക്‌സിനേഷന്റെ ഭാഗമായാണ് മോഹൻലാൽ വാക്‌സിൻ സ്വീകരിച്ചത്. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതർക്കുമാണ് കുത്തിവെപ്പ് നടക്കുന്നത്.
മാർച്ച് ഒന്നിനാണ് രാജ്യത്തെ രണ്ടാം ഘട്ട വാക്‌സിനേഷൻ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിൻ സ്വീകരിച്ചാണ് രണ്ടാം ഘട്ടത്തിന് തുടക്കമിട്ടത്.
ആഭ്യന്തരമന്ത്രി അമിത് ഷാ, രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ, നിയമ മന്ത്രി രവി ശങ്കർ പ്രസാദ്, കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി കെ കെ ശൈലജ എന്നിങ്ങനെ നിരവധി പേർ വാക്‌സിനേഷൻ സ്വീകരിച്ചു.















