ഇസ്ലമാബാദ്: ചൈനീസ് ആപ്പായ ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി പാകിസ്താനും. കോടതി ഉത്തരവിനെ തുടർന്നാണ് ടിക് ടോക്കിന് വിലക്ക് ഏർപ്പെടുത്തുന്നതെന്ന് രാജ്യത്തെ ടെലികോം റെഗുലേറ്ററി വക്താവ് ഖുറം മെഹ്‌റാൻ അറിയിച്ചു. ടിക് ടോക്കിൽ അശ്ലീലം കലർന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് ഒരു വ്യക്തി നൽകിയ ഹർജിയെ തുടർന്നാണ് കോടതി ഉത്തരവ്.
ടെലികോം റെഗുലേറ്ററിയോട് ടിക് ടോക്ക് ബ്ലോക്ക് ചെയ്യാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അധികൃതർ ഉത്തരവ് പാലിച്ചേക്കുമെന്നും മെഹ്‌റാൻ വ്യക്തമാക്കി. അതേസമയം കോടതി ഉത്തരവിനെ കുറിച്ച് അറിഞ്ഞെന്നും കമ്പനി അതുമായി ബന്ധപ്പെട്ട വിശദീകരണം ഉടൻ നൽകുമെന്നും പാകിസ്താനിലെ ടിക് ടോക്ക് പ്രതിനിധി അറിയിച്ചു.
പാകിസ്താനിൽ ഒക്ടോബറിൽ ടിക് ടോക്ക് നിരോധിച്ചിരുന്നു. എന്നാൽ പത്ത് ദിവസങ്ങൾക്ക് ശേഷം ആപ്പ് തിരിച്ചെത്തുകയായിരുന്നു. അശ്ലീലവും സദാചാര വിരുദ്ധവുമായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്ന എല്ലാ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാൻ നിർദ്ദേശിച്ചതിന് പിന്നാലെയാണ് ആപ്പ് തിരിച്ചെത്തിയത്. ഫേസ്ബുക്കും വാട്‌സ്ആപ്പും കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽപേർ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ടിക് ടോക്ക്.
നേരത്തെ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് ഇന്ത്യ ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. ജൂൺ 29 നാണ് 59 ചൈനീസ് ആപ്പുകൾ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നിരോധിച്ചത്. ഗാൽവൻ താഴ്‌വരയിൽ ഇന്ത്യ-ചൈന സൈനിക സംഘർഷം നടന്ന സാഹചര്യത്തിലായിരുന്നു നിരോധനം. ഇന്ത്യയിൽ നിരോധിച്ചതിന് പിന്നാലെ അമേരിക്കയിലും ഓസ്‌ട്രേലിയയിലും നിരോധന ഭീഷണിയുയരുകയും സുരക്ഷാ ഭീഷണി ഉയർത്തുന്ന ആപ്പുകളുടെ ലിസ്റ്റിൽ ടിക് ടോക്കിനെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
Comments