അഹമ്മദാബാദ്: മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 8 വിക്കറ്റ് വിജയം. നിശ്ചിത 20 ഓവറിൽ 157 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 18.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അർദ്ധ സെഞ്ച്വറി നേടിയ ജോസ് ബട്‌ലറുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇംഗ്ലണ്ടിന്റെ ജയം അനായാസമാക്കിയത്.
ഓപ്പണർ ജേസൺ റോയ് 9 റൺസുമായി തുടക്കത്തിൽ തന്നെ മടങ്ങി. ഓപ്പണറായി ഇറങ്ങി മത്സരം ഇംഗ്ലണ്ടിന്റെ വരുതിയിലാക്കിയ ജോസ് ബട്‌ലർ 52 പന്തിൽ 83 റൺസ് നേടി പുറത്താകാതെ നിന്നു. ഡേവിഡ് മലാൻ 18 റൺസ് നേടി. 28 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്ന ജോണി ബെയർ സ്‌റ്റോ ബട്‌ലർക്ക് ഉറച്ച പിന്തുണ നൽകി. ഇന്ത്യയ്‌ക്ക് വേണ്ടി യുസ്‌വേന്ദ്ര ചഹലും വാഷിംഗ്ടൺ സുന്ദറും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
നേരത്തെ, ബാറ്റിംഗ് തകർച്ചയിൽ നിന്നും നായകൻ വിരാട് കോഹ്‌ലിയുടെ അപരാജിത ഇന്നിംഗ്‌സാണ് ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. 46 പന്തിൽ 77 റൺസ് നേടിയ കോഹ്‌ലി പുറത്താകാതെ നിന്നു. ഋഷഭ് പന്ത് 25 റൺസ് നേടി. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ മറ്റാർക്കും കാര്യമായ സംഭാവന ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ജയത്തോടെ 5 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി.















