സൂയസ് കനാലിനെ പ്രതിസന്ധിയിലാക്കിയ ചരക്കുകപ്പൽ നീക്കം ചെയ്തതിന് പിന്നിൽ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ സഹായവുമുണ്ടെന്ന് റിപ്പോർട്ട്. നാസയെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടത്. മാർച്ച് മാസത്തിലെ പൂർണചന്ദ്രന്റെ സഹായം കൊണ്ട് കൂടിയാണ് കനാലിൽ കുടുങ്ങിയ കപ്പൽ നീക്കം ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒരു വർഷത്തിൽ 12-13 പൂർണചന്ദ്രൻമാരാണ് ഉണ്ടാകാറുള്ളത്. ഇതിൽ ആറ് മുതൽ എട്ട് വരെയുളള പൂർണചന്ദ്രന്മാർ വേലിയേറ്റത്തിന് കാരണമാകും. കപ്പൽ നീങ്ങിത്തുടങ്ങിയ തിങ്കളാഴ്ച ദിവസത്തെ പൂർണചന്ദ്രന്റെ സമയത്തും വേലിയേറ്റമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. പൂർണചന്ദ്രൻ കാരണം അന്ന് 18 ഇഞ്ച് (46 സെന്റിമീറ്റർ) ആണ് തിരമാലകൾ അധികമായി ഉയർന്നത്. തിരമാലകളുടെ ഈ ഉയർച്ച രക്ഷാപ്രവർത്തനത്തെ സുഗമമാക്കിയെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.
ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന സമയത്താണ് വേലിയേറ്റമുണ്ടാകുകയെന്ന് സിഎൻഎൻ മെറ്ററോളജിസ്റ്റ് ജൂഡ്‌സൺ ജോൺസ് പറഞ്ഞു. വേലിയേറ്റസമയത്ത് തിരമാലകളുടെ ഉയരം കൂടുന്നത് അസാധാരണമായ കാര്യമല്ലെന്നും ഈ തിരമാലകൾ രക്ഷാദൗത്യത്തിന് സഹായച്ചു എന്നതിൽ തർക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷത്തെ തിളക്കമേറിയ നാല് സൂപ്പർ മൂണുകളിൽ ഒന്നാണ് മാർച്ചിൽ ഉദിച്ചത്.
മാർച്ച് 23 നാണ് സൂയസ് കനാലിൽ നാനൂറ് മീറ്റർ നീളമുള്ള എവർ ഗിവൺ എന്ന കപ്പൽ കുടുങ്ങിയത്. തുടർന്ന് കനാലിലൂടെയുള്ള ചരക്ക് ഗതാഗതം പൂർണമായും നിലയ്‌ക്കുകയായിരുന്നു. ആറ് ദിവസത്തെ ദൗത്യത്തിനൊടുവിലാണ് കപ്പൽ നീക്കം ചെയ്തത്.















