തിരുവനന്തപുരം: നിയസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. കൊട്ടിക്കലാശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുണ്ടായിരുന്നെങ്കിലും മിക്കയിടത്തും പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങൾ കൊട്ടിക്കലാശത്തിന്റെ ആവേശത്തിലേക്ക് വഴിമാറി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ലംഘിക്കാത്ത രീതിയിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചതെങ്കിലും അണികളുടെ ആവേശം പലയിടത്തും പിടിച്ചു നിർത്താനായില്ല. നാളെ നിശബ്ദ പ്രചാരണം നടക്കും. മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക് കടക്കും.
ഈസ്റ്റർ ദിവസമായതിനാൽ മിക്ക മണ്ഡലങ്ങളിലും ദേവാലയങ്ങളിൽ നിന്നാണ് സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങിയത്. ദേശീയ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ റോഡ് ഷോകളും റാലികളുമായി അവസാനദിന പ്രചാരണം ആഘോഷമാക്കുകയായിരുന്നു മൂന്ന് മുന്നണികളും.
കണ്ണൂരിലെ ധർമ്മടം മണ്ഡലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നടന്നത്. നിരവധി ചലച്ചിത്ര താരങ്ങളും റോഡ് ഷോയിൽ പങ്കെടുത്തു. ഹരിശ്രീ അശോകനും, ഇന്ദ്രൻസും അടക്കമുള്ള താരങ്ങളാണ് റോഡ് ഷോയിൽ പങ്കാളിയായത്. പെരളശേരി ക്ഷേത്രം മുതൽ മൂന്നാംപാലം വരെയായിരുന്നു ആദ്യ ഘട്ടത്തിൽ റോഡ്ഷോ. ഇത്തരത്തിൽ എട്ട് കേന്ദ്രങ്ങളിലായാണ് റോഡ്ഷോ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂർ നീണ്ട് നിൽക്കുന്ന റോഡ് ഷോ വൈകിട്ട് 6.30ന് മുഖ്യമന്ത്രിയുടെ സ്വദേശമായ പിണറായിയിൽ സമാപിച്ചു.
രാഹുൽ ഗാന്ധിയാണ് കോൺഗ്രസിനായി അവസാനലാപ്പിൽ ആവേശമായത്. നേമത്ത് കെ. മുരളീധരന്റെ പ്രചാരണത്തിന് എത്തിയ രാഹുൽ റോഡ് ഷോയിലും പങ്കെടുത്ത ശേഷമാണ് മടങ്ങിയത്. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ പങ്കെടുത്തത്. കോഴിക്കോട് റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുൽ തിരുവനന്തപുരത്ത് എത്തിയത്. ഹെലിപാഡിൽ നിന്ന് ഓട്ടോയിലായിരുന്നു പൊതുപരിപാടിയിൽ പങ്കെടുക്കാൻ രാഹുൽ സ്റ്റേജിലെത്തിയത്. നേമത്ത് കെ. മുരളീധരൻ മികച്ച വിജയം നേടുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ബിജെപിയ്ക്ക് ആവേശം പകരാൻ കേരളത്തിലെത്തിയത് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ആയിരുന്നു. സംസ്ഥാന സർക്കാരിന്റെ അഴിമതികൾ ചൂണ്ടിക്കാട്ടിയാണ് റോഡ് ഷോയ്ക്ക് തുടക്കം കുറിച്ചത്. ബിജെപിയ്ക്ക് വിജയ പ്രതീക്ഷ നൽകുന്ന പാലക്കാടും നേമവും കോന്നിയിലുമെല്ലാം ആവേശ്വോജ്ജ്വലമായ പ്രകടനമായിരുന്നു നടന്നത്. റോഡ് ഷോ നടത്തിയും ജനങ്ങളെ നേരിൽക്കണ്ട് സംസാരിച്ചും വോട്ടുറപ്പിക്കുകയായിരുന്നു അവസാന മണിക്കൂറിൽ സ്ഥാനാർത്ഥികൾ. സ്വന്തം മണ്ഡലങ്ങളിൽ നിലയുറപ്പിച്ചുള്ള പ്രചാരണത്തിനാണ് ബിജെപി നേതാക്കൾ അവസാന മണിക്കൂറിൽ ശ്രദ്ധകൊടുത്തത്.
തിരുവനന്തപുരം സ്ഥാനാർത്ഥി കൃഷ്ണകുമാർ റോഡ്ഷോയോട് കൂടിയാണ് പ്രചാരണം അവസാനിപ്പിച്ചത്. താമര രൂപത്തിൽ തയ്യാറാക്കിയ പ്രചാരണ വാഹനത്തിലായിരുന്നു തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രചാരണം. ത്രികോണപ്പോര് നടക്കുന്ന നേമത്ത് കുമ്മനം രാജശേഖരൻ പദയാത്ര നടത്തിയാണ് പ്രചാരണം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രി വി. മുരളീധരനും കുമ്മനത്തിനൊപ്പം ചേർന്നു.
അതേസയമം വിരലിലെണ്ണാവുന്ന ഇടങ്ങളിൽ അവസാന ആവേശം സംഘർഷത്തിലേക്കും വഴിമാറി. കോഴിക്കോട് പയ്യാനക്കലിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ കൊട്ടിക്കലാശത്തിനിടെ ഏറ്റുമുട്ടി. നാല് യുഡിഎഫ് പ്രവർത്തകർക്ക് സംഭവത്തിൽ പരിക്കേറ്റു. കൂടാതെ കൊല്ലം അഞ്ചൽ കരുകോണിൽ യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. പോലീസ് ലാത്തി വീശുകയും ചെയ്തു.
Comments