ആലപ്പുഴ: വിശ്വാസികളെ വഞ്ചിച്ച സിപിഎമ്മിന് ജനങ്ങൾ കനത്ത തിരിച്ചടി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് ദുർഭരണത്തിനെതിരെ ജനം വിധിയെഴുതിക്കഴിഞ്ഞു. വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാൻ സിപിഎം നടത്തിയ ശ്രമങ്ങൾ വിലപ്പോയില്ല. ഇത് യുഡിഎഫ് ഒറ്റക്കെട്ടായി നിന്നത്‌കൊണ്ടാണ്. പിണറായി വീണ്ടും അധികാരത്തിൽ എത്തിയാൽ പാർട്ടി നശിക്കും എന്ന് വിശ്വസിക്കുന്നവർ പോലും യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
കണ്ണൂരിലെ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. സിപിഎമ്മിന്റെ അറിവോടെയാണ് കൊലപാതകമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. എത്ര ചോര കുടിച്ചാലും മതിയാകില്ലെന്ന നിലയിലാണ് സിപിഎമ്മിന്റെ അക്രമം വർദ്ധിച്ചു വരുന്നത്. സംസ്ഥാനത്ത് പലയിടത്തും യുഡിഎഫ് പ്രവർത്തകർക്കും അക്രമങ്ങളും ഭീഷണിയും നേരിടേണ്ടി വന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
നാട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ നടപടി വേണം. ആക്രമണ ശൈലി സിപിഎം ഉപേക്ഷിക്കണം. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് പാനൂരിൽ ഉണ്ടായത്. ഹരിപ്പാടും കായംകുളത്തും സിപിഎം വ്യാപകമായ ആക്രമണം നടത്തി. യുഡിഎഫിനെ പിന്തുണയ്‌ക്കുന്നവരെ വിരട്ടാമെന്ന ചിന്താഗതിയാണ് സിപിഎമ്മിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments