കണ്ണൂർ: കൂത്തുപറമ്പ് സ്വദേശിയും ലീഗ് പ്രവർത്തകനുമായ മൻസൂറിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകൻ ഷിനോസിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്. തലശ്ശേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ഷിനോസിനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിലിനാണ് അന്വേഷണ ചുമതല.
കൊലയ്ക്ക് കാരണം ആസൂത്രിത രാഷ്ട്രീയ വിരോധമെന്നാണ് റിമാൻഡ് റിപ്പോർട്ട്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് കൊല നടത്തിയത്. കേസിൽ 25 പ്രതികളുണ്ട്. ഇതിൽ 11 പേർക്ക് കൊലയിൽ നേരിട്ട് പങ്കുണ്ട്. കണ്ടാലറിയുന്ന 14 പേർക്കും മൻസൂറിന്റെ കൊലപാതകത്തിൽ പങ്കുണ്ട്. ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വടിവാൾ കൊണ്ട് വെട്ടിയായിരുന്നു കൊലപാതകം. രക്തം വാർന്നാണ് മരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരകനായ പാനൂർ മേഖല ഡിവൈഎഫ്‌ഐ ട്രഷറർ സുഹൈൽ ഉൾപ്പെടെയുള്ള 12 പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തോടൊപ്പം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മുഴുവൻ പ്രതികളേയും തിരിച്ചറിയാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്. കൂടാതെ ഇന്നലെ വിലാപയാത്ര കടന്നുപോകുന്ന സമയത്ത് സിപിഎം ഓഫീസുകൾക്ക് തീയിട്ട സംഭവത്തിൽ 24 മുസ്ലീം ലീഗ് പ്രവർത്തകരേയും പോലീസ് അറസ്റ്റ് ചെയ്തു.
Comments