തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ നായരുടെ പോസ്റ്ററുകൾ കൂട്ടത്താേടെ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് പേരൂർക്കട മണ്ഡലം പ്രസിഡന്റാണ് മ്യൂസിയം പോലീസിൽ പരാതി നൽകിയത്. നന്ദൻകോട് സ്വദേശി ബാലുവിനെതിരെയാണ് പരാതി. ഇന്നലെയാണ് പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയത്.
സംഭവത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും സംസാരിച്ചതായി വീണ പറഞ്ഞു. സ്ഥാനാർത്ഥിയെന്ന നിലയിൽ തന്നെ ഏൽപ്പിച്ച എല്ലാ കാര്യവും താൻ ചെയ്തിട്ടുണ്ട്. പ്രവർത്തകർക്ക് ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് അവർ ഉറപ്പ് നൽകിയതായും വീണ അറിയിച്ചു.
അതേസമയം പാർട്ടിയ്‌ക്ക് വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറവൻകോണം മേഖലയിൽ വിതരണം ചെയ്ത പോസ്റ്ററുകളാണ് കണ്ടെത്തിയതെന്നാണ് സൂചന. ഉപയോഗിക്കാത്ത 50 കിലോ പോസ്റ്ററുകളാണ് കിലോയ്‌ക്ക് 10 രൂപയ്‌ക്ക് ആക്രിക്കടയിൽ വിറ്റത്. വോട്ടെടുപ്പ് കഴിഞ്ഞ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ പോസ്റ്ററുകൾ വിൽപ്പനയ്‌ക്ക് എത്തിയത് പാർട്ടിക്കും സ്ഥാനാർത്ഥിക്കും വലിയ നാണക്കേടുണ്ടാക്കിയെന്ന അഭിപ്രായത്തിലാണ് പ്രവർത്തകർ.















