കണ്ണൂർ: മൻസൂർ കൊലപാതകം അട്ടിമറിയ്‌ക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിയ്‌ക്കാനാണ് തുടക്കത്തിൽ തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഇപ്പോഴുള്ള അന്വേഷണ സംഘത്തെ വിശ്വാസമില്ല. ഐപിഎസ് ഉദ്യോഗസ്ഥന്റെ കീഴിൽ പ്രത്യേക സംഘത്തെ നിയമിച്ച് കേസ് അന്വേഷിക്കണമെന്നും കുറ്റവാളികളെ കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സാധാരണ ഗതിയിൽ ലോക്കൽ പോലീസ് അന്വേഷിച്ച് തെളിയാതെ വരുമ്പോഴാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറുക. ഇവിടെ അതല്ല നടന്നത്. കേസ് ഏകപക്ഷീയമായി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഇത് അട്ടിമറി സൂചനയാണ് നൽകുന്നതെന്നും ചെന്നിത്തല പറഞ്ഞു. സിപിഎം അനുഭാവിയായ ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി ഇസ്മയിൽ. തെളിവുകൾ നശിപ്പിക്കാനും പ്രതികളെ രക്ഷിക്കാനുമുളള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
മൻസൂറിന്റെ കൊലപാതകം അത്യന്തം ദാരുണമായ സംഭവമാണെന്നും ചെന്നിത്തല പറഞ്ഞു. യഥാർത്ഥ പ്രതികളെ വെളിച്ചത്ത് കൊണ്ടുവരണം. നാളെ ആർക്കും ഇത്തരത്തിലൊരു ഗതി വരരുത്. ഇപ്പോഴത്തെ പ്രതി പട്ടിക കേസിൽ സിപിഎം ബന്ധത്തിന്റെ തെളിവാണ്. മാർക്‌സിസ്റ്റ് പാർട്ടിയ്‌ക്ക് ഈ ചെറുപ്പക്കാരനെ കൊന്നിട്ട് എന്ത് കിട്ടിയെന്നും ചെന്നിത്തല ചോദിച്ചു.
Comments