കണ്ണൂർ: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാനൂരിലുണ്ടായ മൻസൂർ വധകേസിലെ പ്രതിയുടെ മരണത്തിൽ ദുരൂഹത വർദ്ധിക്കുന്നു. പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലെത്തിയ കേസിൽ പ്രതിയുടെ ആന്തരീകാവയവങ്ങൾക്ക് കാര്യമായ ക്ഷതമേറ്റെന്നാണ് കണ്ടെത്തൽ. നിരവധിപേർ ചേർന്ന് രതീഷിനെ മർദ്ദിച്ച് കൊന്നശേഷം കെട്ടിതൂക്കിയതാകാമെന്ന സംശയവും തള്ളിക്കളയുന്നില്ല. കണ്ണൂർ പോലീസ് അന്വേഷണം ആരംഭിച്ച കേസ് നിലവിൽ ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കാനിരിക്കേയാണ് പ്രതിയുടെ മരണം നടന്നിരിക്കുന്നത്.
വളയം പോലീസ്‌റ്റേഷൻ പരിധിയിലെ ആളൊഴിഞ്ഞ കുന്നിൻ മുകളിലെ പറമ്പിലെ മരക്കൊമ്പിലാണ് രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഘർഷത്തിൽ പങ്കെടുത്ത വ്യക്തിയെന്ന നിലയിൽ ഉണ്ടായ പരിക്കാണോ അല്ലാതെ നേരിട്ട് രതീഷിനെ ചിലർ മർദ്ദിച്ച് കൊലപ്പെടുത്തി കെട്ടിതൂക്കിയതാണോ എന്ന സംശയമാണ് ഉയർന്നിരി ക്കുന്നത്. വടകര റൂറൽ എസ്.പി യുടെ നേതൃത്വത്തിലെ സംഘം പ്രതി തൂങ്ങിമരിച്ച കശുമാവിൻ തോട്ടത്തിലെത്തി പരിശോധന നടത്തി.
ആദ്യം അന്വേഷണം ആരംഭിച്ച ഡി.വൈ.എസ്.പിക്കെതിരായ കോൺഗ്രസ് ആരോപണം ശക്തമായതോടെ ക്രൈംബ്രാഞ്ചിനെ കേസ് ഏൽപ്പിക്കുന്നത്. ആകെ നാലുപേരാണ് പോലീ സിന്റെ കസ്റ്റഡിയിലുള്ളത്. മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ മുഖ്യപ്രതിയും അയൽവാസിയുമായ സുഹൈിലിന്റെ വീട് പൂർണ്ണമായും പ്രതിഷേധക്കാർ അടിച്ചുതകർത്തതിലുള്ള അന്വേഷണം പോലീസ് പ്രത്യേക കേസായി എടുത്തെന്നും വളയം പോലീസ് സ്‌റ്റേഷൻ ഓഫീസർ അറിയിച്ചു.
Comments