കൊളംബോ: തുറമുഖങ്ങൾ പണിത് സുഹൃദ് രാജ്യങ്ങളുടെ ഭൂമിയിൽ അവകാശം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കത്തിന് തിരിച്ചടി. ശ്രീലങ്കയാണ് നയം വ്യക്തമാക്കിയിരിക്കുന്നത്. കൊളംബോ തുറമുഖ നഗരം വികസിപ്പിച്ചതിന്റെ പേരിൽ ഭൂമിയുടെ അവകാശം പൂർണ്ണമായും കൈവശം വയ്‌ക്കാനുള്ള ചൈനയുടെ നീക്കത്തിനാണ് ശ്രീലങ്ക തടയിട്ടത്. തുറമുഖ വകുപ്പ് മന്ത്രി ജസ്റ്റിസ് അലി സാബ്രിയാണ് പ്രത്യേക സാമ്പത്തിക മേഖലയാക്കി തിരിച്ച കൊളംബോ തുറമുഖം ശ്രീലങ്കയുടേത് തന്നെയെന്ന് വ്യക്തമാക്കിയത്.
ശ്രീലങ്കയുടെ തലസ്ഥാന നഗരത്തിലെ സുപ്രധാന തുറമുഖം 269 ഹെക്ടറിലാണ് സ്ഥിതിചെയ്യുന്നത്. ഇതിനൊപ്പം 91 ഹെക്ടർ പ്രദേശം പൊതു ആവശ്യത്തിനായി നീക്കിവച്ചിട്ടുണ്ട്. ഇതിനൊപ്പമുള്ള 116 ഹെക്ടർ പ്രദേശം പദ്ധതി നടപ്പാക്കുന്ന കമ്പനിയ്‌ക്ക് ജോലികൾക്കായി വിട്ടുനൽകിയിരിക്കുകയാണ്. 2013ലാണ് ചൈന തന്ത്രപരമായ വാണിജ്യകരാറിൽ ശ്രീലങ്കയെ കുരുക്കിയത്. ഇതിന്റെ ഭാഗമായി തുറമുഖം സ്വന്തമാണെന്ന് ചൈന സ്വയം തീരുമാനമെടുത്തത് ശ്രീലങ്കയ്‌ക്ക് വിനയായി. അമേരിക്കയും ഇന്ത്യയും പസഫിക് മേഖലയിൽ പിടിമുറുക്കിയതോടെയാണ് ചൈനയോടുള്ള ശ്രീലങ്കയുടെ സമീപനത്തിൽ കാതലായ മാറ്റം സംഭവിച്ചത്.
ചൈനയുടെ സൈനിക നീക്കവും കള്ളപ്പണമിടപാടുകളും കൊളംബോ തുറമുഖം വഴി നടക്കുന്നുവെന്ന വിവരം കണ്ടെത്തിയത് ശ്രീലങ്കയിലുള്ള അമേരിക്കൻ സ്ഥാനപതി അലൈനാ ടെപ്ലിസ്റ്റാണ്. അന്താരാഷ്‌ട്രതലത്തിൽ അമേരിക്ക ഈ വിഷയം ഉയർത്തിയതോടെ ശ്രീലങ്ക സമ്മർദ്ദത്തിലായി. ഇതോടൊപ്പം ശ്രീലങ്കൻ തുറമുഖം സൈനികമായി ചൈന ഉപയോഗിക്കുവാനുള്ള നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ മുന്നറിയിപ്പാണ് ദ്വീപുരാജ്യത്തിന് നൽകിയത്.
Comments