ന്യൂഡൽഹി: രാജ്യത്തെ ഓക്സിജൻ ക്ഷാമം പരിഹരിക്കാനായുള്ള ഇന്ത്യൻ റെയിൽവേയുടെ യുദ്ധകാല സേവനം ഫലംകാണുന്നു. വിവിധ സംസ്ഥാനങ്ങളിലൂടെ എത്തിക്കൊണ്ടിരിക്കുന്ന ചരക്ക് തീവണ്ടികളിലായി 450 ടൺ ഓക്സിജൻ വിതരണമാണ് ഒറ്റ ദിവസം റെയിൽവേ നടത്തിയത്.
ബൊക്കാറോ ഉരുക്കുനിർമ്മാണശാലയിൽ നിന്നും 90 ടൺ ഓക്സിജൻ നിറച്ച ആറ് ടാങ്കറുകൾ ജബൽപൂരിലേയ്ക്കും ഭോപ്പാലിലേയ്ക്കുമാണ് എത്തിച്ചത്. ഇതുകൂടാതെ മൂന്ന് ടാങ്കറുകൾ ഉത്തർപ്രദേശിലേയ്ക്കും എത്തിച്ചു. ഇന്ന് രാവിലെ ഡൽഹിയുടെ പ്രതിസന്ധിക്ക് വിരാമമിട്ടുകൊണ്ടാണ് റെയിൽവേ 65 ടൺ ഓക്സിജൻ വഹിച്ചുകൊണ്ടുള്ള ടാങ്കറുകളെ തലസ്ഥാന നഗരിയിലെത്തിച്ചത്.
ഓക്സിജൻ എക്സ്പ്രസ്സ് എന്ന പേരിലാണ് ഇന്ത്യൻ റെയിൽവേ ചരക്കു തീവണ്ടികളെ തയ്യാറാക്കിയത്. വിവിധ ഉരുക്കുനിർമ്മാണ കേന്ദ്രത്തിൽ നിന്നും വ്യവസായ ആവശ്യ ത്തിനായി സംഭരിച്ച ഓക്സിജനെ ആശുപത്രികളിലേയ്ക്ക് എത്തിക്കാനാണ് സംവിധാനം ഒരുക്കിയത്. ബോഗികൾ ഘടിപ്പിക്കുന്ന തീവണ്ടിയിലെ സംവിധാനത്തിന് പകരമായി നേരിട്ട് ടാങ്കർ ലോറികൾ കയറ്റി നിർത്തുന്ന സംവിധാനങ്ങളെയാണ് ഓക്സിജൻ നീക്കത്തിനായി ഉപയോഗിക്കുന്നത്. ദ്രവീകൃത ഓക്സിജനുകളും സിലിണ്ടറുകളും റെയിൽവേ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
Comments