കൊൽക്കത്ത : തൃണമൂൽ ഗുണ്ടകളുടെ അക്രമങ്ങളെ കുറിച്ച് ഫേസ്ബുക്ക് ലൈവിൽ തുറന്നു പറഞ്ഞ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി .
തിരഞ്ഞെടുപ്പിൽ വിജയിച്ച് മണിക്കൂറുകൾക്കകമാണ് തൃണമൂൽ ഗുണ്ടകളുടെ ഈ അക്രമം . ബിജെപി പ്രവർത്തകനായ അവിജിത് സർക്കാരാണ് കൊല്ലപ്പെട്ടത് . തൃണമൂൽ ഗുണ്ടകൾ തനിക്ക് നേരെ നടത്തിയ അക്രമത്തെ കുറിച്ച് അവിജിത് ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കിയിരുന്നു .
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് അദ്ദേഹം കൊല്ലപ്പെട്ടത് . “എനിക്ക് എങ്ങനെയാണ് ഫേസ്ബുക്കിൽ ലൈവ് വീഡിയോ ചേയ്യേണ്ടതെന്ന് അറിയില്ല . അവർ എന്റെ കൺമുന്നിലാണ് ബോംബുകൾ എറിഞ്ഞ് എന്റെ വീടിനെയും പാർട്ടി ഓഫീസിനെയും നശിപ്പിച്ചത്. എന്റെ ഒരേയൊരു തെറ്റ് ഞാൻ ഒരു ബിജെപി പ്രവർത്തകനാണ് എന്നതാണ്. ”അദ്ദേഹം പറഞ്ഞു.
താൻ ഒരു നായ പ്രേമിയാണെന്നും നിരവധി തെരുവ് നായ്‌ക്കളെ ദത്തെടുത്തതായും അവിജിത് സർക്കാർ വീഡിയോയിൽ പറയുന്നു . താൻ വളർത്തിയ ദിവസങ്ങൾ പ്രായമുള്ള നായ്‌ക്കുഞ്ഞുങ്ങളെയും തൃണമൂൽ ഗുണ്ടകൾ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി അവിജിത് പറഞ്ഞു .
തൃണമൂൽ നേതാക്കളായ പരേഷ് പോൾ, സ്വപൻ സമന്ദർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്നും അവിജിത് വീഡിയോയിൽ പറഞ്ഞിരുന്നു . ഫേസ്ബുക്ക് ലൈവിനു ശേഷമാണ് തൃണമൂൽ ഗുണ്ടകൾ വീണ്ടും അവിജിതിന്റെ വീട്ടിലെത്തിയതും മർദ്ദിച്ച് കൊലപ്പെടുത്തിയതും . ബംഗാളിലെ ബിജെപി പ്രവർത്തകർക്കും ,അവരുടെ വീടുകൾക്കും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്.















