മുംബൈ: ഇന്ത്യന്‍ താരങ്ങള്‍ക്ക് കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് ഐ.പി.എൽ നിർത്തിവെച്ചതോടെ വിദേശതാരങ്ങള്‍ മടങ്ങി തുടങ്ങി. ഇന്നലെ വൈകിട്ട് പ്രത്യേക വിമാനത്തില്‍ ഇംഗ്ലണ്ടിന്‍റെ താരങ്ങളെല്ലാം നാട്ടിലെത്തി. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കെല്ലാം വിലക്കേര്‍പ്പെടുത്തിതിനാല്‍ ഒസീസ് താരങ്ങള്‍ക്ക് മടങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണുണ്ടായിരുന്നത്. എന്നാല്‍ താരങ്ങളെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ എല്ലാ സൗകര്യങ്ങളും ചെയ്യാമെന്ന് ബി.സി.സി.ഐ ഉറപ്പുനല്‍കിയതിന്‍റെ പശ്ചാത്തലത്തില്‍ മാലിദ്വീപിലേയ്‌ക്ക് അടിയന്തിരമായി എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്.
ഇന്ത്യയിലെ താമസം സുരക്ഷിതമല്ലെന്ന് കണ്ട് ഓസീസ് താരങ്ങളെല്ലാം മാലിദ്വീപിലേയ്‌ക്ക് ഇന്നലെയാണ് മാറ്റിയത്. മാത്രമല്ല സാങ്കേതികമായി മാലിദ്വീപ് വേറെ രാജ്യമായതിനാലും താരങ്ങള്‍ക്ക് കൊറോണ ഇല്ലാത്തതിനാലും അവിടെ നിന്ന് നാട്ടിലെത്താനാകുമെന്നതാണ് ഒരു സൗകര്യമായി മാറിയത്. ഓസീസ് താരങ്ങള്‍, പരിശീലകര്‍, കമന്‍റേറ്റര്‍മാര്‍, മറ്റ് ഒഫീഷ്യലുകളെന്നിവരാണ് സംഘത്തിലുള്ളത്. എന്നാലും ഏതാനും ദിവസം മാലിദ്വീപിലെ റിസോര്‍ട്ടുകളില്‍ താമസിച്ച ശേഷമാണ് മടങ്ങുക. ഇതിനിടെ മുന്‍ താരമായ മൈക് ഹസ്സി കൊറോണ സ്ഥിരീകരിച്ചതിനാല്‍ ഇന്ത്യയിലെ ചികിത്സ കഴിഞ്ഞുമാത്രമേ നാട്ടിലേക്ക് മടങ്ങുകയുള്ളു. താരങ്ങളെ വളരെ പെട്ടന്ന് മാലിദ്വീപിലെത്തിച്ചതിന് ക്രിക്കറ്റ് ഓസ്ട്രേലിയ ബി.സി.സി.ഐയെ നന്ദി അറിയിച്ചു.
Comments