പത്തനംതിട്ട: കടയുടമയെ തലയ്ക്കടിച്ച് പരിക്കേൽപിച്ച് പണവുമായി കടന്ന യുവാവ് പിടിയിൽ. പന്തളം പെരുമ്പുളിക്കൽ കാത്തിരവിള വീട്ടിൽ മെജോ എന്ന് വിളിക്കുന്ന മാത്യൂസ് ജോൺ ആണ് അറസ്റ്റിൽ ആയത്. 2017 ൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ ഇരട്ട കൊലക്കേസിലെ പ്രതിയാണ് ഇയാൾ.
ഈ മാസം 2 ന് പന്തളം പെരുമ്പുളിക്കൽ കൃഷ്ണാ സ്റ്റേഴ്സ് ഉടമ പുരുഷോത്തമന്റെ തലക്ക് അടിച്ച് പരിക്കേൽപ്പിച്ചു പണവുമായി കടന്ന സംഭവത്തിലാണ് മെജോയെ പോലീസ് വീണ്ടും പിടികൂടിയത്. ഒന്നാം തീയതി പന്തളത്ത് സിഎം ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ഇരുചക്ര വാഹന വില്പന കേന്ദ്രത്തിൽ നിന്നും ആക്ടിവ സ്കൂട്ടർ മോഷ്ടിച്ചതും ഇയാളാണെന്ന് തെളിഞ്ഞിട്ടുണ്ട്.
മോഷ്ടിച്ച വാഹനവും പ്രതിയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. വാഹന മോഷണവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി നിശാന്തിനിയുടെ നിർദ്ദേശപ്രകാരം അടൂർ ഡിവൈഎസ്പി ബി വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. 17000 ത്തോളം രൂപയാണ് കൃഷ്ണ സ്റ്റോഴ്സിൽ നിന്നും ഇയാൾ കവർന്നത്.
എസ്എച്ച്ഒ ശ്രീകുമാർ, എസ്ഐ മാരായ അനീഷ്, അജുകുമാർ, എസ് സിപിഒ മനോജ് കുമാർ, സിപിഒമാരായ അമീഷ് കെ, സുബിക്ക് റഹീം, ജയപ്രകാശ്, സുശീൽ എന്നിവരടങ്ങുന്ന ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments