ഹൈദരാബാദ് : കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി 30 കോടി രൂപ പ്രഖ്യാപിച്ച് ഐപിഎൽ ടീമായ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമകൾ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും കൊറോണ ബാധിതര്‍ക്ക് ഓക്‌സിജനും മരുന്നും എത്തിക്കുന്ന വിവിധ സന്നദ്ധസംഘടകളുടേയും പദ്ധതികള്‍ക്കാണ് തുക കൈമാറുന്നതെന്ന് ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ഫ്രാഞ്ചൈസികളെല്ലാം കൊറോണ പ്രതിരോധത്തിനുവേണ്ടി ധനസഹായം കൈമാറുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ക്രിക്കറ്റ് താരങ്ങൾ അടക്കമുള്ളവരും നേരത്തെ തന്നെ സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയും ചേർന്ന് 2 കോടി രൂപയാണ് സഹായമായി നല്‍കിയത്. ഇരുവരും ചേര്‍ന്ന് തുടക്കമിട്ട ഏഴ് കോടി രൂപയുടെ ധനസമാഹരണ ക്യാംപയിന്‍റെ ഭാഗമായായിരുന്നു ഇത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരു കോടി രൂപയും, ഡല്‍ഹി കാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ 20 ലക്ഷം രൂപയും, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ശ്രീവത്സ് ഗോസ്വാമി 90,000 രൂപയും, രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ജയ്‌ദേവ് ഉനദ്‌കട്ട് തനിക്ക് ഐപിഎല്ലിൽ ലഭിക്കുന്ന സാലറിയുടെ 10 ശതമാനവും നേരത്തെ തന്നെ സഹായമായി പ്രഖ്യാപിച്ചിരുന്നു.















