കോട്ടയം : അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ സംസ്കാരം ഇന്ന്. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊറോണ ടെസ്റ്റ് റിസൽറ്റ് വന്നതിന് ശേഷമാകും ഇന്ന് സാസ്കരിക്കുക. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ഡെനീസ് ജോസഫ്, മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്ത്. മലയാള സിനിമയിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ഒട്ടേറെ മെഗാഹിറ്റുകൾ സമ്മാനിച്ച മഹാ പ്രതിഭ. വിശേഷണങ്ങൾ ബാക്കിയാക്കി ഡെന്നിസ് ജോസഫ് വിടപറയുമ്പോൾ മലയാള സിനിമയ്ക്ക് നികത്താൻ ആകാത്ത നഷ്ടം കൂടി ആണ് അത്. 45ലധികം സിനിമകൾക്ക് തൂലികയിലൂടെ പിറവി നൽകി. 5 സിനിമ സംവിധാനം ചെയ്ത് തന്റെ വൈഭവം തെളിയിച്ചു. താരങ്ങളെ സൂപ്പർ താരങ്ങൾ ആക്കിയ തിരക്കഥാകൃത്ത് എന്ന ബഹുമതി കൂടി സ്വന്തം പേരിൽ എഴുതി ചേർത്താണ് വിടവങ്ങൾ.
1985-ൽ ജേസി സംവിധാനംചെയ്ത ‘ഈറൻ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിന് തിരക്കഥ എഴുതി ഡെന്നിസ് ജോസഫ് അരങ്ങേറ്റം കുറിച്ചു. തുടർന്ന് ഹിറ്റുകളുടെ പെരുമഴ. മലയാള സിനിമയിൽ വ്യക്തി മുദ്ര പതിപ്പിച്ച അനേകം സിനിമകൾ. മോഹൻലാലിനെ താരമാക്കിയ രാജാവിന്റെ മകൻ മുതൽ മമ്മൂട്ടി നായകനായ ന്യൂഡൽഹിവരെ. ഭൂമിയിലെ രാജാക്കൻമാർ, കോട്ടയം കുഞ്ഞച്ചൻ, എഫ്ഐആർ, ആകാശദൂത് തുടങ്ങി 45 ഓളം ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിൾ എന്ന ചിത്രത്തിലൂടെ കുട്ടികൾക്കുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി.
മലയാളിയുടെ മനസിൽ എന്നും മനോഹര ഓർമകൾ തീർക്കുന്ന നിരവധി സിനിമകൾ സമ്മാനിച്ച് ആണ് ഡെന്നിസ് ജോസഫിന്റെ വിടവാങ്ങൽ.
Comments