മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ പരിശീലകനായി രാഹുൽ ദ്രാവിഡ് എത്തിയേക്കും. ടീം പരിശീലകൻ രവിശാസ്ത്രി അടക്കമുള്ളവർ ഇംഗ്ലണ്ടിൽ ആയതിനാലാണ് ദ്രാവിഡിനെ ലങ്കയ്‌ക്കെതിരായ പരമ്പരയിൽ പരിശീലകനായി പരിഗണിക്കുന്നത്. ഓപ്പണർ ശിഖർ ധവാനെ ടീമിന്റെ നായകനായും പരിഗണിക്കുന്നുണ്ട്.
നായകൻ വിരാട് കോഹ് ലി, ഉപനായകൻ രോഹിത് ശർമ്മ, പേസർ ജസ്പ്രീത് ബൂമ്ര വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് അടക്കമുള്ള താരങ്ങളില്ലാതെയാണ് ടീം ഇന്ത്യ ശ്രീലങ്കൻ പര്യടനത്തിനായി തയ്യാറെടുക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കും ഇടയില്‍ ജൂലൈയിലാകും പരമ്പര നടക്കുകയെന്ന് ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20യും അടങ്ങുന്ന പരമ്പരയാവും ശ്രീലങ്കയിൽ ഇന്ത്യ കളിക്കുക. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലുള്ള താരങ്ങളൊന്നും ലങ്കയ്‌ക്കെതിരായ പരമ്പരയിൽ ഉണ്ടാവില്ല. ഏകദിന, ട്വന്റി 20 സ്പെഷ്യലിസ്റ്റുകള്‍ മാത്രം അടങ്ങുന്നതാവും ലങ്കയിലേക്ക് പോകുന്ന ടീം. ഈ സാഹചര്യത്തിലാണ് യുവനിരയെ വാർത്തെടുക്കുന്നതിൽ മികവ് കാട്ടിയിട്ടുള്ള ദ്രാവിഡിനെ പരിശീലകനായി എത്തിക്കാൻ ബിസിസിഐ ശ്രമം ആരംഭിച്ചത്.
മുൻപ് ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകനാവാൻ ക്ഷണം ലഭിച്ചപ്പോൾ അത് നിരസിച്ച ദ്രാവിഡ് യുവനിരയെ വളർത്തിയെടുക്കുന്നതിന് വേണ്ടി എ ടീമിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ഇന്ത്യയുടെ വൻമതിൽ എന്നറിയപ്പെടുന്ന രാഹുൽ ദ്രാവിഡ്.
ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, സഞ്ജു സാംസൺ, കെഎൽ രാഹുൽ, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, മായങ്ക് അഗർവാൾ, ശുഭ്മൻ ഗിൽ, കമലേഷ് നാഗർകോട്ടി, ഇഷൻ കിഷൻ, നവ് ദീപ് സെയ്നി തുടങ്ങിയ യുവ ഇന്ത്യയുടെ വലിയൊരു താര നിരയെത്തന്നെയാണ് ദ്രാവിഡ് വളർത്തിയെടുത്തിരിക്കുന്നത്.
ഇത്തവണത്തെ ഐപിഎല്ലിൽ കഴിവ് തെളിയിച്ച ഒരുപിടി യുവതാരങ്ങൾക്ക് ടീമിൽ അവസരം ലഭിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.















