ബെംഗളൂരു ∙ മത്സ്യ, പച്ചക്കറി മൊത്തവ്യാപാരം നടത്തിയതിനെ തുടർന്നാണു തന്റെ ബാങ്ക് അക്കൗണ്ടിൽ വൻ നിക്ഷേപമുണ്ടായതെന്ന് ബിനീഷ് കോടിയേരി. തനിക്ക് അനധികൃത ഇടപാടുകളില്ലെന്നും ബിനീഷ് കോടിയേരി ഹൈക്കോടതിയെ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവെ ആണ് ബിനീഷിന്റെ വാദം.
2020 ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ് 7 മാസത്തോളമായി ജയിലിലാണെന്ന് ബിനീഷിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതിനാൽതന്നെ ഹർജി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ജാമ്യഹർജി അടിയന്തരമായി പരിഗണിക്കാൻ തക്ക കാരണമില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് നവാസ് പറഞ്ഞു.
അർബുദം ബാധിച്ച് പിതാവ് കോടിയേരി ബാലകൃഷ്ണൻ ഗുരുതര നിലയിലാണെന്നും സന്ദർശിക്കാൻ അനുവദിക്കണമെന്നും ബിനീഷ് മറ്റൊരു ഹർജി കോടതിയിൽ നൽകിയിട്ടുണ്ട്യ. ഈ ഹർജി 19നു വീണ്ടും പരിഗണിക്കും.
ഈ കേസിലെയും ലഹരിക്കേസിലെയും ഒന്നാം പ്രതി അനൂപ് മുഹമ്മദുമായി 2012 മുതൽ പണമിടപാടു നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആരോപിക്കുന്നത്. എന്നാൽ 2015 ലാണ് അനൂപിനെ പരിചയപ്പെട്ടതെന്നും ബാങ്ക് വഴിയാണ് അയാളുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതെന്നും ബിനീഷ് പറയുന്നു.
ബിനീഷിന്റെ ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപവും ആദായനികുതി റിട്ടേണും തമ്മിൽ വൻപൊരുത്തക്കേടുണ്ടെന്നും 2012-’19 വരെയുള്ള 5.17 കോടി രൂപയുടെ വരുമാനത്തിൽ 3.95 കോടിക്കുള്ള റിട്ടേൺ സമർപ്പിച്ചിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
അനൂപിനു പണം കൈമാറിയതു സംബന്ധിച്ചും എൻഫോഴ്സ്മെൻറ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പണം കൈമാറിയത് ലഹരി ഇടപാടിനാണോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
Comments