ന്യൂഡൽഹി: റഷ്യയുടെ വാക്സിനായ സ്പുട്നിക്കിനായി ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങൾ ബന്ധപ്പെടുന്നുവെന്ന് റഷ്യൻ ഉപസ്ഥാനപതി. സംസ്ഥാനങ്ങളുടെ ആവശ്യം ശ്രദ്ധാപൂർവ്വം പഠിക്കുകയും കേന്ദ്രസർക്കാറുമായി ആലോചിച്ച് വേണ്ട നടപടി അടിയന്തിരമായി സ്വീകരിക്കുമെന്നും റഷ്യൻ ഉപസ്ഥാനപതി റോമൻ ബാബുഷ്ക്കിൻ അറിയിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങൾ തങ്ങളുടെ വാക്സിൻ ഉപയോഗിക്കു ന്നുണ്ടെന്നും ഇന്ത്യയിലെത്തിച്ച വാക്സിൻ കൊറോണയ്ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും സാധിക്കട്ടെയെന്നും റോമൻ ആശംസിച്ചു.
‘തങ്ങളുടെ വാക്സിനായ സ്പുട്നിക് വി രാജ്യങ്ങളുടെ ആവശ്യമനുസരിച്ച് എത്തിച്ചു കൊണ്ടിരിക്കുകയാണ്. അതാത് രാജ്യത്തെ ആരോഗ്യവകുപ്പുകളുടെ നിർദ്ദേശവും രജിസ്ട്രേഷനും പൂർത്തിയാക്കിയാണ് വിതരണം. ഏപ്രിൽ 12ന് ഇന്ത്യയിലെ വിതരണത്തിനായുള്ള അനുമതി ചോദിച്ചിരുന്നു. മെയ് 14ന് വിതരണം ആരംഭിക്കാൻ സാധിച്ചു.’ റോമൻ പറഞ്ഞു.
റഷ്യയുടെ സ്പുട്നിക് വാക്സിൻ പനാസിയ ബയോടെക് എന്ന കമ്പനിയാണ് നിർമ്മിക്കുന്നത്. റഷ്യയുടെ മുതൽ മുടക്കോടെയാണ് നിർമ്മാണം. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ വർഷം ഇന്ത്യയിൽ 8 കോടി വാക്സിൻ നിർമ്മിക്കാനാണ് പരിശ്രമിക്കുന്നതെന്നും റഷ്യൻ ഉപസ്ഥാനപതി അറിയിച്ചു.
Comments