ദുബായ്: ഏഷ്യൻ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പൂജ റാണിക്ക് സ്വർണം. 75 കിലോ വുമൺസ് മിഡിൽ കാറ്റഗറിയിലാണ് പൂജ മത്സരിച്ചത്. ഉസ്‌ബെക്കിസ്താന്റെ മലൂദ മൊലോണോവയെ ആണ് പൂജ പരാജയപ്പെടുത്തിയത്. അതേസമയം സ്വർണ പ്രതീക്ഷയുണ്ടായിരുന്ന മേരി കോമിന്റെ പോരാട്ടം വെളളിയിൽ ഒതുങ്ങി. കസാക്കിസ്താന്റെ നാസിം കിസൈബെയാണ് മേരി കോമിനെ പരാജയപ്പെടുത്തിയത്.
51 കിലോ വിഭാഗത്തിൽ മത്സരിച്ച മേരി കോം കടുത്ത പോരാട്ടത്തിനൊടുവിലാണ് അടിയറവ് പറഞ്ഞത്. മികച്ച തുടക്കമായിരുന്നു മേരി കോമിന്റേത്. മൂർച്ചയേറിയ കൗണ്ടർ അറ്റാക്കുകളുമായി കസാക്കിസ്താൻ താരത്തെ വെളളം കുടിപ്പിച്ചുവെങ്കിലും പിന്നീട് ഈ മുന്നേറ്റം നിലനിർത്താൻ സാധിച്ചില്ല. അടുത്ത റൗണ്ടിൽ കസാക്കിസ്താൻ താരത്തിന്റെ തുടർച്ചയായ പഞ്ചിൽ മേരി കോം വലഞ്ഞു.
ആറ് തവണ ലോകചാമ്പ്യനായ താരമാണ് 38 കാരിയായ മേരികോം. 27 കാരിയായ നാസിം കിസൈബെ രണ്ട് തവണ ലോകചാമ്പ്യൻഷിപ്പും ആറ് തവണ ദേശീയ ചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട്.
2019 ൽ 81 കിലോ വിഭാഗത്തിലും ഇന്ത്യയ്‌ക്ക് വേണ്ടി സ്വർണമെഡൽ നേടിയ താരമാണ് പൂജ റാണി.















