ടെൽ അവീവ്: ഇസ്രായേലിന് ഇനി പുതിയ പ്രസിഡന്റ്. ഐസക് ഹെർസോഗ് ജൂതരാജ്യത്തിന്റെ 11-ാമത് പ്രസിഡന്റായി ചുമതലയേറ്റു. രാജ്യത്തിന്റെ രണ്ടാംതലമുറയിൽപെട്ട നേതാവാണ് എന്ന പ്രത്യേകയും ഐസക്കിനുണ്ട്.120പേരിൽ 87 പേരുടെ വോട്ടുകൾ നേടിയാണ് ഐസക് തെരഞ്ഞെടുക്കപ്പെട്ടത്. റൂവൻ റിവ്ലിനാണ് ഇതുവരെ ഇസ്രായേലിന്റെ പ്രസിഡന്റായിരുന്നത്.
ഒരു മുൻ പ്രസിഡന്റിന്റെ മകനെന്ന നിലയിൽ അതേ ചുമതലയിലെത്തുന്ന വ്യക്തിയെന്ന അപൂർവ്വതയും ഐസക്കിന് സ്വന്തമായി. ഐസക്കിന്റെ അച്ഛൻ കയീം ഹെർസോഗ് ഇസ്രായേലിന്റെ ആറാമത്തെ പ്രസിഡന്റായിരുന്നു. 1983 മുതൽ 1993 വരെ പത്തുവർഷക്കാലം രാജ്യത്തിന്റെ പ്രഥമപൗരനായി പ്രവർത്തിച്ച വ്യക്തിയാണ് കയീം ഹെർസോഗ്. ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയായും ലേബർപാർട്ടി നേതാവായും പ്രവർത്തിച്ചിട്ടുണ്ട്.
ഇസ്രയേലിലെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധിജീവികളുടെ പട്ടികയിൽ മുൻപന്തിയിലുള്ള
നേതാവാണ് ഐസക് ഹെർസോഗ്. രണ്ടാം ലെബനൻ യുദ്ധത്തിൽ രാജ്യത്തിന്റെ വക്താവ് എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സാമൂഹ്യ ക്ഷേമ വകുപ്പിലും ജൂതസമൂഹ ക്ഷേമവകുപ്പിലും ഗൃഹനിർമ്മാണം, വിനോദസഞ്ചാരം എന്നീ വകുപ്പിലും ക്യാബിനറ്റ് സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു.
Comments