തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നര മാസം നീണ്ട ലോക്ഡൗണിന് ഇന്ന് മുതൽ ഇളവ്. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ നാല് തലങ്ങളായി തിരിച്ചാണ് ഇന്ന് മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മിതമായ രീതിയിൽ പൊതുഗതാഗതം പുനരാരംഭിച്ചു. പൊതു പരീക്ഷകൾക്കും അനുമതി നൽകിയിട്ടുണ്ട്. രോഗതീവ്രത കുറഞ്ഞ ഇടങ്ങളിൽ എല്ലാ കടകളും തുറക്കാം.
നാൽപ്പത് ദിവസത്തിന്റെ അടച്ചിടലിന് ശേഷമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. 20നും 30നും ഇടയിൽ ടിപിആറുള്ള സ്ഥലങ്ങളിൽ നേരിയ ഇളവും 8നും 20നും ഇടയിലുള്ള സ്ഥലങ്ങളിൽ ഭാഗിക ഇളവും നൽകും. എട്ട് ശതമാനത്തിന് താഴെയുള്ളയിടത്ത് കൂടുതൽ ഇളവുകളുണ്ടാകും. ഈ സ്ഥലങ്ങളിൽ അവശ്യ വസ്തുക്കളുടെ കടകൾ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം. മറ്റ് കടകൾ തിങ്കൾ ബുധൻ വെള്ളി രാവിലെ 7 മുതൽ വൈകിട്ട്7 വരെ പ്രവർത്തിക്കാം. 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ.
ബാറുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. പാഴ്സൽ സർവ്വീസുകൾക്ക് മാത്രമായിരിക്കും അനുമതി. ടിപിആർ നിരക്ക് 20 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ബെവ്കോ, കൺസ്യമർഫെഡ് ഔട്ട്ലെറ്റുകളും ബാറുകളും വഴി രാവിലെ ഒൻപത് മണി മുതൽആവശ്യക്കാർക്ക് നേരിട്ട് മദ്യം വാങ്ങാം. ബെവ്കോ നിരക്കിൽ ബാറുകളിൽ നിന്ന് മദ്യം ലഭ്യമാകും. രാവിലെ 9 മുതൽ വൈകിട്ട് ഏഴ് മണിവരെയാണ് പ്രവർത്തനാനുമതി.
വിവാഹം മരണം നിലവിൽ ഉള്ളത് പോലെ 20 പേർ മാത്രം. മറ്റ് പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. ആൾകൂട്ടം സംഘടിക്കുന്ന പരിപാടികൾക്കും അനുമതി ഉണ്ടാകില്ല. പൊതു പരീക്ഷ അനുവദിക്കും. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല. ഹോം ഡെലിവറി ടേക്ക് എവേ മാത്രമാണ് ഉണ്ടാകുക. മാൾ പ്രവർത്തിക്കാൻ പാടില്ല. സംസ്ഥാന വ്യാപകമായി പോലീസ് പട്രോളിങ്ങും ഉണ്ടാകും.
Comments