ന്യൂഡൽഹി: ഇന്ത്യയിൽ കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട മെഹുൽ ചോക്‌സിയെ റിമാൻഡ് ചെയ്ത് ഡൊമിനിക്ക കോടതി. പോലീസ് കസ്റ്റഡിയിൽ നിന്ന് ചോക്‌സിയെ ജയിലിലേക്ക് മാറ്റാൻ ഡൊമിനിക്കയിലെ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ആരോഗ്യസ്ഥിതി മോശമായതിനാൽ ചോക്‌സി തൽക്കാലത്തേക്ക് ആശുപത്രിയിൽ തന്നെ തുടരുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വിജയ് അഗർവാൾ അറിയിച്ചു.
കടുത്ത മാനസിക പ്രശ്നം അനുഭവിക്കുന്ന ചോക്‌സി രക്ത സമ്മർദ്ദത്തിന് ചികിത്സയിലാണെന്നും അഭിഭാഷകൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ആശുപത്രി രേഖകൾ ഡൊമിനിക്ക കോടതിക്ക് കൈമാറിയിട്ടുണ്ടെന്നും അഭിഭാഷകൻ അറിയിച്ചു. രാജ്യം വിടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കഴിഞ്ഞ ദിവസം ഡൊമനിക്ക കോടതി ചോക്‌സിക്ക് ജാമ്യം നിഷേധിച്ചിരുന്നു.
ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ജയിലിലേക്കും മാറ്റുന്നത്. പുതിയ സാഹചര്യത്തിൽ ചോക്‌സിയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ കൂടുതൽ സജീവമാക്കാനൊരുങ്ങുകയാണ് സി.ബി.ഐ അടക്കമുള്ള ഏജൻസികൾ. ചോക്‌സിക്കെതിരെ കുറ്റപത്രവും സിബിഐ സമർപ്പിച്ചിരുന്നു. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചോക്‌സിക്കെതിരെ ചുമത്തിയിരിക്കുന്നത്.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,500 കോടി രൂപ തട്ടിയ കേസിൽ ഇന്ത്യ തിരയുന്ന ചോക്‌സി 2018 മുതൽ ആന്റിഗ്വൻ പൗരനാണ്. ചോക്‌സിയെ ഇന്ത്യയിലേക്ക് എത്തിയ്‌ക്കാനുള്ള ശക്തമായ ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇക്കാര്യം അറിഞ്ഞതോടെയാണ് ചോക്‌സി ആന്റിഗ്വയിൽ നിന്നും ക്യൂബയിലേക്ക് നാടുവിടാൻ ശ്രമിച്ചത്. ഈ യാത്രയ്‌ക്കിടെ ഡൊമിനിക്കയിൽ നിന്നാണ് ചോക്‌സി പിടിയിലാവുന്നത്.
Comments