ന്യൂഡൽഹി: കൊറോണയുടെ പശ്ചാത്തലത്തിൽ വെർച്വലായി ഹാജരാകാമെന്ന ഫേസ്ബുക്കിന്റെ നിർദ്ദേശം തള്ളി ഐടി വകുപ്പിന് കീഴിലെ പാർലമെന്ററി സമിതി. പ്രതിനിധികൾക്ക് വാക്‌സിൻ നൽകി സുരക്ഷ ഉറപ്പാക്കാമെന്നും നേരിട്ട് തന്നെ ഹാജരാകണമെന്നും ശശി തരൂർ അദ്ധ്യക്ഷനായ സമിതി മുന്നറിയിപ്പ് നൽകി. അതേസമയം കൂടിക്കാഴ്ചയുടെ തീയതി നിർദ്ദേശിച്ചിട്ടില്ല.
കൊറോണയുടെ രണ്ടാം തരംഗം നിലനിൽക്കുന്ന വേളയിൽ ഏതെങ്കിലും യോഗങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നതിന് കമ്പനിയ്‌ക്ക് വിലക്കുണ്ട്. അതുകൊണ്ട് പാർലമെന്ററി സമിതിയ്‌ക്ക് മുൻപാകെ വെർച്വലായി ഹാജരാകാമെന്നാണ് ഫേസ്ബുക്ക് അറിയിച്ചത്. എന്നാൽ ഈ ആവശ്യം സമിതി നിഷേധിക്കുകയായിരുന്നു. പൗരന്മാരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സാമൂഹിക പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമുള്ള കമ്പനിയുടെ നയം വിശദീകരിക്കുന്നതിനായാണ് സമിതിയ്‌ക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.
ഫേസ്ബുക്കിന് പുറമെ ഗൂഗിൾ യൂട്യൂബ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളോടും ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കമ്പനിയെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥരുടെ പേരുകളും സമിതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ട്വിറ്റർ പ്രതിനിധികളെ സമിതി വിളിച്ചുവരുത്തിയിരുന്നു. ട്വിറ്ററിന്റെ രണ്ട് പ്രതിനിധികളാണ് നേരിട്ട് ഹാജരായത്. ഐടി നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ട്വിറ്ററിന് കർശന മുന്നറിയിപ്പാണ് പാനൽ നൽകിയത്.
Comments