തിരുവനന്തപുരം: യോഗയ്ക്ക് ആത്മീയതയുമായോ മതവുമായോ ബന്ധമില്ലെന്നും യോഗ ശാസ്ത്രീയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യോഗയ്ക്ക് ആരോഗ്യവും ശാന്തിയും ഉറപ്പ് വരുത്താൻ കഴിയും. ശാസ്ത്രീയ വിലയിരുത്തലിലൂടെ യു.എൻ. ജനറൽ അസംബ്ലി തന്നെ അംഗീകരിച്ചതാണ് യോഗയെന്നും പിണറായി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മീയത, മതം എന്നിവയുമായി ബന്ധപ്പെടുത്തി യോഗയെ കാണേണ്ടതില്ല. മതത്തിന്റെ കള്ളിയിൽ കണ്ടാൽ വലിയൊരു വിഭാഗത്തിന് ഇത് നഷ്ടമാകും. യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശരീരത്തിന്റേയും മനസിന്റേയും ഏറ്റവും സന്തുലിതവും ആരോഗ്യകരവുമായ ഒത്തുചേരലാണ് യോഗ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
കൊറോണ കാലത്ത് പ്രതീക്ഷയുടെ കിരണമാണ് യോഗയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. രോഗശാന്തിയ്ക്ക് യോഗ വലിയ പങ്ക് വഹിക്കുന്നുണ്ട്. വൈദ്യ ചികിത്സയ്ക്ക് പുറമെ രോഗശാന്തിയ്ക്കായി മെഡിക്കൽ സയൻസിൽ പോലും യോഗയ്ക്ക് പ്രാധാന്യമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Comments