ലക്‌നൗ : കാശി വിശ്വനാഥ ക്ഷേത്ര ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഗ്യാൻവാപി മസ്ജിദിലും പരിസരത്തും ആർക്കിയോളജിക്കൽ സർവ്വേ നടത്താനുള്ള കോടതി ഉത്തരവിനെതിരെ സുന്നി വഖഫ് ബോർഡ്. ഉത്തരവ് ചോദ്യം ചെയ്ത് സുന്നി വഖഫ് ബോർഡ് വരണാസി ജില്ലാ കോടതിയിൽ പുന:പരിശോധനാ ഹർജി നൽകി. കഴിഞ്ഞ ഏപ്രിലിലാണ് വരണാസി കോടതി മസ്ജിദിലും പരിസരത്തും സർവ്വേ നടത്താൻ ഉത്തരവിട്ടത്.
അഭിഭാഷകൻ അഭയ് യാദവ് മുഖേനയാണ് ബോർഡ് ഹർജി നൽകിയിരിക്കുന്നത്. ഹർജി ജൂലൈ ഒൻപതിന് കോടതി പരിഗണിക്കും. അതേസമയം ക്ഷേത്ര ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ച് നീക്കണമെന്ന ആവശ്യം ഹിന്ദു വിശ്വാസികളും സംഘടനകളും ശക്തമാക്കിയിട്ടുണ്ട്.
ഏപ്രിൽ എട്ടിനാണ് ജഡ്ജി അശുതോഷ് തിവാരി സർവ്വേ നടത്താൻ ഉത്തരവിട്ടത്. ക്ഷേത്ര അധികൃതർ നൽകിയ ഹർജിയിലായിരുന്നു നടപടി. ക്ഷേത്രത്തിന് മുൻപ് തന്നെ ഭൂമിയിൽ മസ്ജിദ് നിലനിന്നിരുന്നുവെന്നാണ് സുന്നി വഖഫ് ബോർഡിന്റെയും മുസ്ലീം സംഘടനകളുടെയും വാദം. ഇത് പരിശോധിക്കുന്നതിന് വേണ്ടിയാണ് സർവ്വേ നടത്താൻ കോടതി ഉത്തരവ് ഇട്ടത്. എന്നാൽ ഇതിന് പിന്നാലെ ശക്തമായ എതിർപ്പുമായി മുസ്ലീം സംഘടനകൾ രംഗത്ത് വന്നിരുന്നു.
Comments