ക്വറ്റ: പാകിസ്താനിലെ ക്വറ്റയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വിമാനത്താവള റോഡിലുളള അസ്‌കാരി പാർക്കിന് മുൻപിലായിരുന്നു സ്‌ഫോടനം. ഓടിക്കൊണ്ടിരുന്ന സൈനിക വാഹനത്തിന് മുൻപിലായിരുന്നു സ്‌ഫോടനം ഉണ്ടായത്.
പരിക്കേറ്റവരിൽ ഒരാൾ ഫ്രോണ്ടിയർ കോർപ് അംഗമാണ്. മറ്റൊരാൾ സാധാരണക്കാരനാണ്. ഇരുവരെയും സ്ഥലത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശം വളഞ്ഞതായും അന്വേഷണത്തിനായി തെളിവുകൾ ശേഖരിക്കുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. സൈനികരെ ലക്ഷ്യമിട്ടുളള ചെറുതും ഒറ്റപ്പെട്ടതുമായ സ്‌ഫോടനങ്ങളും ആക്രമണങ്ങളും പാകിസ്താനിൽ വർദ്ധിച്ചുവരികയാണ്.
കഴിഞ്ഞ ആഴ്ച സംഗൻ മേഖലയിലെ സീബി ജില്ലയിൽ പട്രോളിംഗ് പാർട്ടിക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ അഞ്ച് ഫ്രോണ്ടിയർ കോർപ് ഭടൻമാർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ആദ്യം മാർഗറ്റ് ക്വറ്റ റോഡിലുണ്ടായ സ്‌ഫോടനത്തിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ ഉൾപ്പെടെ ബലൂചിസ്താനിൽ നിന്നുളള നാല് സൈനികർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഫെബ്രുവരിയിൽ ബലൂചിസ്താനിൽ രണ്ടിടങ്ങളിലായി നടന്ന ആക്രമണങ്ങളിൽ അഞ്ച് ഫ്രോണ്ടിയർ സേനാംഗങ്ങൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബലൂചിസ്താനിലും ഖൈബർ പഖ്തൂൻക്വയിലും ആസ്ഥാനമായുളള അർദ്ധസൈനിക വിഭാഗമാണ് ഫ്രോണ്ടിയർ കോർപ്.
Comments